ഭോപ്പാൽ : വേഗത്തിന്റെ രാജാക്കൻമാരായ ചീറ്റകൾ 75 വർഷങ്ങൾക്ക് ശേഷം വീണ്ടും രാജ്യത്ത് എത്തുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുമാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ചീറ്റകളെ മദ്ധ്യപ്രദേശിലെ കുനോപൽപൂർ ദേശീയ ഉദ്യാനത്തിൽ പാർപ്പിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ചീറ്റയ്ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ ഒരുക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ അധികൃതർ. ചീറ്റകൾക്ക് വേട്ടയാടാനും, ഇരയാക്കാനുമായി 250 പുള്ളി മാനുകളെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുള്ളത്. മദ്ധ്യപ്രദേശിലെ നർസിംഗ്ഗഢിലെ പെഞ്ച് ടൈഗർ റിസർവിൽ നിന്നുമാണ് മാനുകളെ ഇവിടേയ്ക്ക് കൊണ്ടുവന്നത്.
സംസ്ഥാനത്തെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) ജെ എസ് ചൗഹാനാണ് ഇക്കാര്യം വാർത്താ ഏജൻസിയോട് പറഞ്ഞത്. ഇനിയും അഞ്ഞൂറ് മാനുകളെ കൂടെ ഇവിടേയ്ക്ക് എത്തിക്കും.
ചീറ്റപ്പുലികളെ വാങ്ങുന്നതിനായി നമീബിയൻ സർക്കാരുമായി കഴിഞ്ഞ മാസമാണ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും സ്വകാര്യ റിസർവുകളിൽ നിന്നും ചീറ്റയെ എത്തിക്കും. ഇവിടെ ചീറ്റകൾക്ക് ഏകദേശം 3,000 മുതൽ 4,000 ഡോളർ വരെ വിലയുണ്ട്. ദക്ഷിണാഫ്രിക്കൻ സർക്കാരുമായും കരാർ ഒപ്പിടണം. ഇന്ത്യയിൽ എത്തിക്കുന്ന ചീറ്റകളെ ആദ്യം അഞ്ച് ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന നിയന്ത്രിക വനങ്ങളിലാവും തുറന്ന് വിടുക. എന്നാൽ ചീറ്റകളെ എന്നാണ് കൊണ്ടുവരുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും ഓഗസ്റ്റ് 13നകം ഇന്ത്യയിലെത്തുമെന്നും, സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ചീറ്റകളുടെ കാര്യം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നും കരുതുന്നു.
നമീബിയയിൽ ഇന്ത്യയിലേക്ക് അയക്കുവാൻ 12 ചീറ്റകളെ പ്രതിരോധ കുത്തിവയ്പ്പ് നടത്തി തയ്യാറാക്കി നിർത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മുൻപുണ്ടായിരുന്ന ചീറ്റകൾ വംശനാശം സംഭവിക്കുകയായിരുന്നു. 1947ൽ ഇപ്പോഴത്തെ ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലാണ് അവസാന ചീറ്റ അന്ത്യശ്വാസം വലിച്ചത്. 1952ൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ആഫ്രിക്കയിൽ നിന്നും ചീറ്റകളെ കൊണ്ടുവരാനുള്ള ശ്രമം ഇന്ത്യ 2009ലാണ് ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |