തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന ഹൈക്കോടതിയുടെ കർശന താക്കീതിന് പിന്നാലെ നടപടികൾ ഏകോപിപ്പിക്കാനും മേൽനോട്ടത്തിനുമായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായി അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ദേശീയപാത, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർമാരാണ് അംഗങ്ങൾ. പുരോഗതി റിപ്പോർട്ട് ഓരോ ദിവസവും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സമർപ്പിക്കണം.
ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ ദേശീയപാതകളിൽ ഉൾപ്പെടെ ചെറുതും വലുതുമായ റോഡുകളിലെ 60 ശതമാനത്തോളം കുഴികൾ മെറ്റലിട്ട് താത്കാലികമായി അടച്ചു. മഴവെള്ളത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ടാർ ചെയ്യാനായിട്ടില്ല. ഉണങ്ങുന്ന മുറയ്ക്ക് ടാറിംഗ് നടത്താനാണ് തീരുമാനം.
ദേശീയപാതയിൽ ഏറ്റവുമധികം കുഴികളുള്ള ആലപ്പുഴ, ചേർത്തല, എറണാകുളം, തൃശൂർ മേഖലകളിൽ ചില സ്ഥലങ്ങളിൽ ബിറ്റുമിൻ പ്രീമിക്സ് (മഴക്കാലത്ത് റോഡിലെ കുഴികൾ അടയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മിശ്രിതം) ഉപയോഗിച്ച് കുഴികൾ അടച്ചത് വിവാദമായിട്ടുണ്ട്. ഇത് ശാസ്ത്രീയമല്ലെന്നാണ് ആക്ഷേപം. മൂന്ന് സെന്റീമീറ്റർ വരെയുള്ള കുഴികൾ അടയ്ക്കാനേ പ്രീമിക്സ് ഉപയോഗിക്കാവൂ.
ആഴമുള്ള കുഴികളിൽ ടാർ ഉരുക്കി ഒഴിച്ച് ഒന്നരയിഞ്ച് മെറ്റലും അതിനുമീതെ ടാറും ചിപ്സുമായി കലർത്തിയ മിശ്രിതം നിരത്തിയാണ് ഗതാഗത യോഗ്യമാക്കേണ്ടത്. തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ റോഡുകൾ തകർന്നിട്ടുള്ളത്. ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് 90ഓളം റോഡുകൾ പല സ്ഥലങ്ങളിലായി കുഴിച്ചിട്ടുണ്ട്.
'എത്രയും വേഗം കുഴികൾ അടച്ച് നിരത്തുകൾ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം".
-അജിത് രാമചന്ദ്രൻ,
ചീഫ് എൻജിനിയർ, റോഡ്സ് വിഭാഗം
'കുഴിയൊട്ടിക്കൽ' പരിശോധിച്ച് കളക്ടർമാർ
റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയ പാതയിലെ കുഴിഅടയ്ക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്ന പരാതിയുയർന്നതോടെ പരിശോധിച്ച് ഉടൻ റിപ്പോർട്ടുനൽകാൻ തൃശൂർ, എറണാകുളം ജില്ലാകളക്ടർമാർക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ നിർദ്ദേശം നൽകി.
ദേശീയപാതകളിലടക്കം ഒരുപാതയിലും ഒരാഴ്ചയ്ക്കുശേഷം കുഴികളുണ്ടാവരുതെന്ന് കഴിഞ്ഞദിവസം സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. തുടർന്ന് തൃശൂർ, എറണാകുളം മേഖലകളിൽ കുഴിയടയ്ക്കൽ യജ്ഞം ഇന്നലെ രാവിലെ തുടങ്ങി. പായ്ക്കറ്റുകളിലാക്കിയ ടാർമിക്സ് ഓരോ കുഴിയിലുമിട്ട് ഇടിച്ചുറപ്പിക്കുന്ന ജോലിയാണ് ദേശീയപാത അധികൃതരുടെ ഒത്താശയോടെ കരാറുകാർ നടത്തിയത്. ഈ 'കുഴിയൊട്ടിക്കൽ' അടുത്ത മഴയിൽ ഇളകിപ്പോയി വീണ്ടും കുഴിയാകുമെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം അന്വേഷിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയത്. ഇന്നലെ അവധിയായിരുന്നതിനാൽ ഹൈക്കോടതിയിൽ സിറ്റിംഗ് ഉണ്ടായിരുന്നില്ല. അതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകൻ അഡ്വ. കെ.വി. മനോജ്കുമാർ മുഖേനയാണ് നിർദ്ദേശം നൽകിയത്. ജില്ലാകളക്ടർമാർ നേരിട്ടോ അവർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ മുഖേനയോ പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
നെടുമ്പാശേരി അത്താണിയിൽ ദേശീയപാതയിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രക്കാരൻ ഹാഷിം മരിച്ചതിനെത്തുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് ഈ സംഭവം ഹൈക്കോടതി പരിഗണിച്ചത്. റോഡുകളിൽ പരിശോധനനടത്തി കുറ്റക്കാർക്കെതിരെ റിപ്പോർട്ട് നൽകാൻ കളക്ടർമാരോട് ഹൈക്കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. ജില്ലാതല ദുരന്തനിവാരണ സമിതിയുടെ തലവനെന്ന നിലയിൽ ഈ പ്രശ്നത്തിൽ ഇടപെടാൻ ജില്ല കളക്ടർമാർക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |