തിരുവല്ല : റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നവരെ കാത്തിരിക്കുന്നത് വലിയ കുഴികളാണ്. ജില്ലയിലെ ട്രെയിൻ യാത്രക്കാർ ഉൾപ്പെടെ നിത്യവും സഞ്ചരിക്കുന്ന തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി. മഴയിൽ ചെളിവെള്ളം കെട്ടിക്കിടന്ന് കാൽനടയാത്രപോലും ദുസഹമാണ്. റോഡ് തകർച്ചയിലായിട്ട് ഏറെനാളായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ല. സ്‌റ്റേഷന്റെ കവാടത്തിലാണ് വലിയ കുഴി. പ്രധാന റോഡിൽനിന്ന് റെയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് കയറുന്ന ഭാഗത്ത് റെയിൽവേ ക്വാർട്ടേഴ്‌സിന് തൊട്ടുപിന്നിൽ ചെറിയ മഴ പെയ്താൽതന്നെ വെള്ളക്കെട്ടാകും. പ്രധാന കവാടം കഴിഞ്ഞ് വടക്കുഭാഗത്തെ കവാടത്തിൽതന്നെ ഒട്ടേറെ കുഴികളുണ്ട്. ഇവിടംമുതൽ വടക്കേയറ്റം വരെ റോഡ് പൂർണമായി തകർന്നിരിക്കുകയാണ്. ഒരു കിലോമീറ്റർ പോലും ഇല്ലാത്ത റോഡിൽ ചെറുതും വലുതുമായ പതിനഞ്ചോളം കുഴികളുണ്ട്. എല്ലാവർഷവും മഴക്കാലത്ത് റോഡിന്റെ സ്ഥിതി ഇതാണ്. റോഡിനിരുവശവും പലഭാഗത്തും കാടുപിടിച്ചു. ബൈപ്പാസ് സിഗ്നലുകൾ ഒഴിവാക്കി സഞ്ചരിക്കാനും വാഹനയാത്രികർ കൂടുതലായി ഈ റോഡിനെ ഉപയോഗിക്കുന്നു. റോഡ് വീതികൂട്ടി വികസിപ്പിക്കുമെന്ന ആന്റോ ആന്റണി എം.പിയുടെ പ്രഖ്യാപനവും പാഴ്വാക്കായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |