തിരുവല്ല : പരുമലക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻഗർത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകൾ, കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പമ്പയാറിന് കുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. പരുമല പമ്പാകോളേജ് ഭാഗത്തുനിന്ന് പാലത്തിലേയ്ക്ക് കയറുന്നതിനു തൊട്ടുമുൻപ് വലത് വശത്താണ് ഗർത്തം രൂപപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ലോറിയും കാറും കടന്നുപോയതിന് പിന്നാലെ ഭയാനകശബ്ദത്തോടെ റോഡ് ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡ് ഇടിഞ്ഞുതാഴ്ന്ന സമയത്ത് പരുമല ഭാഗത്ത് നിന്ന് എത്തിയ ഇരുചക്രവാഹന യാത്രക്കാരായ രണ്ട് സ്ത്രീകൾ കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. രണ്ടര മീറ്ററോളം വ്യാസവും അഞ്ചടിയോളം താഴ്ചയുമുള്ള ഗർത്തമാണ് രൂപപ്പെട്ടത്. അപ്രോച്ച് റോഡിന്റെ ഒരുവശത്ത് ഗർത്തം രൂപപ്പെട്ടതോടെ ഒരുഭാഗത്ത് കൂടിമാത്രമായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കുഴിയോട് ചേർന്ന് അപ്രോച്ച്റോഡിൽ പലഭാഗത്തായി വിള്ളലുമുണ്ടായി. കനത്തമഴയിൽ പമ്പ കരതൊട്ട് ഒഴുകിയ ദിവസങ്ങളാണ് പിന്നിട്ടത്. ഇതേതുടർന്ന് അപ്രോച്ച്റോഡിനു താഴെ മണ്ണ് അടർന്നുപോയതാകാം കുഴി രൂപപ്പെടാൻ കാരണമെന്നാണ് സംശയിക്കുന്നത്. പാലത്തിന്റെ ഉപരിതലത്തോട് ചേർന്ന് ഉണ്ടായിരുന്ന അപ്രോച്ച് റോഡ് കഴിഞ്ഞ ദിവസങ്ങളിൽ അൽപംതാഴ്ന്ന നിലയിലായിരുന്നു. പാലത്തിൽനിന്ന് വാഹനം ഓടിച്ചിറങ്ങുമ്പോൾ എടുത്തടിക്കുന്നതായി അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു.
പരിഹാരശ്രമം തുടങ്ങി
മാത്യു ടി. തോമസ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി അപ്രോച്ച്റോഡിന്റെ ഭാഗങ്ങൾ വിശദമായി പരിശോധിച്ചശേഷം പരിഹാര നടപടികൾ തുടങ്ങി. പാലത്തിന്റെ സ്ട്രക്ചറിന് ബലക്ഷയം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അപ്രോച്ച് റോഡിലെ ഗർത്തം പാലത്തിന് ബലക്ഷയമാകില്ല.
ഒരാൾ താഴ്ചയിൽ രൂപപ്പെട്ട വലിയകുഴി ജെ.എസ്.ബി ഉപയോഗിച്ച് മണൽനിറച്ചു മൂടി ഉടനെ വാഹനങ്ങൾ കടത്തിവിടാനാകും.
സുഭാഷ് ,
ബ്രിഡ്ജസ് വിഭാഗം അസി.എക്സി.എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |