കോഴിക്കോട്: പല കാരണങ്ങളാൽ പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് തുടർവിദ്യാഭ്യാസം എന്ന ആഗ്രഹം പൂർത്തീകരിക്കാൻ 'അരുമയോടൊപ്പം അറിവിലേക്ക്' പദ്ധതി നടപ്പാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാമിഷനും. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ വിദ്യാഭ്യാസം അതത് സ്കൂളുകളിൽത്തന്നെ നൽകുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
കോഴിക്കോട് ജില്ലയെ സമ്പൂർണ പത്താംതരം/ഹയർസെക്കൻഡറി വിദ്യാഭ്യാസ യോഗ്യത നേടിയ ജില്ലയായി ഉയർത്തുക വഴി ജില്ലയുടെ പൊതുവിദ്യാഭ്യാസ നിലവാരം ഉയർത്തുക, രക്ഷിതാക്കൾക്ക് വ്യക്തിപരമായി ഉയരാനും പ്രവർത്തന മേഖല മെച്ചപ്പെടുത്താനും അവസരം സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട ഹൈസ്ക്കൂൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതിയുടെ ഭാഗമായി ഓരോ സ്കൂളുകളിലും സംഘാടകസമിതി രൂപീകരിക്കും. പി.ടി.എ കമ്മിറ്റിയുടെ സഹായത്തോടെ രക്ഷിതാക്കളുടെ വിദ്യാഭ്യസ നിലവാരം സംബന്ധിച്ച വിവരശേഖരണം നടത്തും. രക്ഷിതാക്കൾക്കാവശ്യമായ പാഠപുസ്തകങ്ങൾ സംസ്ഥാന സാക്ഷരതാ മിഷൻ സൗജന്യമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |