തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ചസംഭവത്തിൽ നെഫ്രോളജി, യൂറോളജി വിഭാഗം മേധാവികൾക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് സർക്കാരിന് കൈമാറി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആശാ തോമസിനായിരുന്നു അന്വേഷണ ചുമതല.
വൃക്കയെത്താൻ വൈകിയതല്ല മരണകാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നെഫ്രോളജി വകുപ്പ് മേധാവി ചുമതല കൃത്യമായി നിർവഹിച്ചില്ല, ശസ്ത്രക്രിയയ്ക്ക് നിർദേശം നൽകിയതിൽ വീഴ്ചയുണ്ടായി, അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് മാനദണ്ഡപ്രകാരമല്ല തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു. വകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു.
തിരുവനന്തപുരം കാരക്കോണം കുമാർഭവനിൽ റിട്ട.ഐടിഐ ഇൻസ്ട്രക്ടർ ജി സുരേഷ് കുമാർ (62) ആണ് വൃക്ക മാറ്റിവയ്ച്ചതിന് പിന്നാലെ മരണപ്പെട്ടത്. എറണാകുളം ആലുവയിൽ നിന്ന് മൂന്ന് മണിക്കൂർകൊണ്ട് വൃക്ക എത്തിച്ചെങ്കിലും മൂന്ന് മണിക്കൂർ വൈകിയായിരുന്ന ശസ്ത്രക്രിയ നടന്നത്.
വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രിയിൽ എത്തിച്ചയുടനേ ജീവനക്കാർ അല്ലാത്തവർ അകത്തേക്ക് എടുത്തുകൊണ്ട് ഓടിയതുൾപ്പടെ വൻ വിവാദമായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച അടിയന്തര ശസ്ത്രക്രിയ ആയിരുന്നിട്ടുകൂടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല. സർജൻമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി നെഫ്രോളജി, യൂറോളജി ഡോക്ടർമാർ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് എത്തി സർജൻമാരെ വിളിച്ചുവരുത്തിയതിന് ശേഷം ഡയാലിസിസും കഴിഞ്ഞായിരുന്നു രോഗിയെ ശസ്ത്രക്രിയയ്ക്കായി എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |