കോട്ടയം. ജനങ്ങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന കോട്ടയത്തെ ആകാശപാത പൊളിച്ച് മാറ്റണമെന്ന ഹർജിയിൽ സംഭവത്തിന്റെ ഗൗരവം മനസിലാക്കി വിശദമായ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആർക്കും ഉപകാരമില്ലാത്തതെങ്കിൽ പൊളിച്ചുകളഞ്ഞു കൂടെയെന്നും ജസ്റ്റിസ് വി.ജി അരുൺ ആരാഞ്ഞു. മാദ്ധ്യമ പ്രവർത്തകനായ ഏ.കെ.ശ്രീകുമാർ നല്കിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം. ഏഴുവർഷം മുമ്പ് നിർമിച്ച ആകാശപാതയുടെ തൂണുകൾ തുരുമ്പെടുത്ത് തുടങ്ങിയെന്നും പണി പൂർത്തീകരിക്കാത്തതെന്തെന്നും ആരാഞ്ഞ് റോഡ് സേഫ്റ്റി അതോറിറ്റിക്ക് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്കിയിരുന്നു. മുകളിലേയ്ക്ക് കയറാനുള്ള സ്റ്റെയർകേസ് നിർമിക്കാനുള്ള സ്ഥലം കണ്ടെത്താത്തതിനാലാണ് പണി നിറുത്തി വച്ചിരിക്കുന്നതെന്നായിരുന്നു മറുപടി. ഇതോടെയാണ് പകുതി പണിതതും തുരുമ്പെടുത്ത് ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നതുമായ ആകാശപാത പൊളിച്ച് കളയണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനേയും ജില്ലാ കളക്ടറേയും റോഡ് സേഫ്റ്റി അതോറിറ്റിയേയും എതിർ കക്ഷികളാക്കിയാണ് ഹർജി നല്കിയത്.
ഒന്നേമുക്കാൽ കോടി ചെലവഴിച്ചു.
കോട്ടയത്ത് 2016 ഫെബ്രുവരിയിലായിരുന്നു അഞ്ചു റോഡുകൾ വന്നു ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ കാൽനടയാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിന് പകരം സുരക്ഷിതമായി കയറി ഇറങ്ങുന്നതിനുള്ള ആകാശപാതയുടെ നിർമാണം തുടങ്ങിയത്. 5.75 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് ഒന്നേമുക്കാൽ കോടി ഇതിനകം ചെലവഴിച്ചു. 14 ഇരുമ്പു തൂണിനു മുകളിൽ 24 മീറ്റർ ചുറ്റളവിൽ ഇരുമ്പ് പ്ലാറ്റ് ഫോമും നിർമ്മിച്ചു. എസ്ക്കലേറ്റർ വഴി കയറിയിറങ്ങാവുന്ന രീതിയിലായിരുന്നു നിർമ്മാണം. നാല് സ്ഥലത്ത് ലിഫ്റ്റും വിഭാവനം ചെയ്തിരുന്നു. പണ്ട് പെട്രോൾ പമ്പിരുന്ന സി.എസ്.ഐ സഭ വക സ്ഥലം കിട്ടാതെ വന്നതോടെ അലൈൻമെന്റിൽ മാറ്റം വന്നു. സ്റ്റെയർകേസിന് സ്ഥലമില്ലാതെ പണി സ്തംഭിച്ചു. നഗരത്തിന് നാണക്കേടായ തുരുമ്പിച്ച ആകാശപാത പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് സി.പി.എം, ബി.ജെ.പി കക്ഷികൾ നിരന്തര സമരം നടത്തിയിരുന്നു
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറയുന്നു.
നഗരവികസന പദ്ധതിയായ ആകാശപാത പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. ഫണ്ട് അനുവദിക്കാതെയും മറ്റു തടസവാദങ്ങൾ ഉന്നയിച്ചും പണി തടസപ്പെടുത്തുന്ന സർക്കാർ നിലപാടാണ് പൂർത്തീകരണം നീണ്ടു പോകാൻ കാരണം .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |