തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നെന്ന് സി.പി.എം സംസ്ഥാന സമിതി യോഗത്തിലുയർന്ന കടുത്ത വിമർശനം ഉൾക്കൊണ്ട് മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള മാർഗരേഖയ്ക്ക് പാർട്ടി രൂപം നൽകി. ഓഫീസുകളിൽ മാത്രം കേന്ദ്രീകരിക്കാതെ മന്ത്രിമാർ സഞ്ചരിക്കണം. ജനകീയ വിഷയങ്ങളിൽ നേരിട്ടിടപെടണം.
മന്ത്രിമാരുടെ പ്രകടനം പാർട്ടി ചർച്ച ചെയ്യാറുണ്ടെന്നും മൊത്തം പ്രവർത്തനമാണ് പരിശോധിച്ചതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിമാർക്ക് പല കാരണങ്ങളാൽ ഓഫീസുകളിൽ കേന്ദ്രീകരിക്കേണ്ടി വന്നു. ഓൺലൈനിലേക്ക് കാര്യങ്ങൾ മാറിയതോടെ ജനസമ്പർക്കം കുറഞ്ഞു.
പാർലമെന്ററി സംവിധാനത്തിന് ചുറ്റും കറങ്ങേണ്ടതല്ല പാർട്ടി.പ്രാദേശിക പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ഇതിന് പ്രാദേശിക കമ്മിറ്റികളെ പ്രാപ്തരാക്കാൻ സംസ്ഥാന, ജില്ലാ കമ്മിറ്റികൾ ഇടപെടും. സർക്കാർ എല്ലാവരുടേതുമാണെന്നും കോടിയേരി പറഞ്ഞു.
മന്ത്രിമാർ മാറില്ല, ആഭ്യന്തരത്തിന്
എല്ലാകാലത്തും വിമർശനം
സി.പി.എമ്മിന്റെ മന്ത്രിമാരിൽ ആരെയും ഒഴിവാക്കില്ല. ആഭ്യന്തര വകുപ്പിന് വിമർശനമില്ലാത്ത ഒരു കാലവും ഉണ്ടായിട്ടില്ല. വകുപ്പിന്റെ പ്രവർത്തനത്തിൽ വിമർശനവും നേട്ടവുമുണ്ട്. ഇന്ത്യയിൽ ക്രമസമാധാന നില ഏറ്റവും ഭദ്രം കേരളത്തിലാണ്.
ഗവർണറുടേത്
കൈവിട്ട കളി
സർക്കാരിനെതിരെ ബോധപൂർവമായ കൈവിട്ട കളിയാണ് ഗവർണർ നടത്തുന്നത്. രാജ്യത്തെ ഏക ഇടതു സർക്കാരിനെ അട്ടിമറിക്കാൻ പല സന്ദർഭങ്ങളിലായി ശ്രമം നടന്നെങ്കിലും ഇപ്പോൾ അത് ശക്തിപ്പെട്ടിരിക്കുന്നു.കേന്ദ്ര ഏജൻസികൾക്ക് പിന്നാലെ ഗവർണറെ ഉപയോഗിച്ചുള്ള നീക്കങ്ങളും കേന്ദ്രം നടത്തുന്നു.
ഓർഡിനൻസുകൾ നിരാകരിച്ചതിന് കൃത്യമായ കാരണം പറയണം. ലോകായുക്ത ഓർഡിനൻസിലാണ് പ്രശ്നമെങ്കിൽ, അത് മാറ്റിവച്ചാൽ മതിയായിരുന്നല്ലോ.
മാർഗരേഖ
#വകുപ്പുകളിൽ മന്ത്രിമാർ ക്രിയാത്മകമായി ഇടപെടണം.
#ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കണം.
#അവ നടപ്പാക്കുന്നതിൽ വീഴ്ച പാടില്ല
#തീരുമാനങ്ങൾ തിരുത്തേണ്ട അവസ്ഥ വരരുത്
#രാഷ്ട്രീയകാര്യങ്ങൾ ബാധകമല്ലെന്ന നിലപാടരുത്
#പ്രാദേശികനേതാക്കളുടെ നിർദ്ദേശങ്ങളും മാനിക്കണം
# ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം
#സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |