ന്യൂഡൽഹി: മെഡിക്കൽ, എഞ്ചിനീയറിംഗ്, ബിരുദം എന്നിവയുടെ പ്രവേശനം ഇനിമുതൽ ഒറ്റപൊതുപരീക്ഷയിലൂടെ നടത്തുമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു ജി സി). മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയായ ജെ ഇ ഇ, ആർട്‌സ് സയൻസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി യു ഇ ടി- യു ജി യുമായി ചേർക്കാനാണ് യു ജി സിയുടെ തീരുമാനം.
പുതിയ നടപടിയിലൂടെ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലുവിഷയങ്ങളിൽ ഒറ്റപ്പരീക്ഷയിലൂടെ യോഗ്യതനേടാനാവുമെന്ന് യു ജി സി അദ്ധ്യക്ഷൻ എം ജഗദീഷ് കുമാർ പറഞ്ഞു. സി യു ഇ ടിയിലെ 61 വിഷയങ്ങളിൽപ്പെട്ടവയാണ് ജെ ഇ ഇ പരീക്ഷയിലെ ഐച്ഛിക വിഷയങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതതന്ത്രം എന്നിവയും നീറ്റ് പരീക്ഷയിലെ ജീവശാസ്ത്രവും. ഇക്കാരണത്താലാണ് നീറ്റ്, ജെ ഇ ഇ പരീക്ഷകൾക്കുപകരം സി യു ഇ ടി മതിയെന്ന് യു ജി സി തീരുമാനിച്ചത്. ഗണിതം,ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയിൽ ഉയർന്ന മാർക്ക് നേടുന്നവർക്ക് എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കാനാവും.
സയൻസ് വിഷയങ്ങളിലാണ് മാർക്ക് കൂടുതലെങ്കിൽ മെഡിസിനും മറ്റുള്ളവർക്ക് ബിരുദ കോഴ്‌സുകളും തിരഞ്ഞെടുക്കാനാവും. വർഷം രണ്ടുതവണയായിരിക്കും പരീക്ഷ നടത്തുക. ആദ്യഘട്ടം ബോർഡ് പരീക്ഷയ്ക്ക് ശേഷവും രണ്ടാംഘട്ടം ഡിസംബറിലും നടത്തും. തുടർനടപടികൾക്കായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും ജഗദീഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |