ന്യൂയോർക്ക്: മുംബയിൽ നിന്ന് പഠനത്തിനായി ലണ്ടനിലെത്തി സാഹിത്യ ലോകത്ത് പ്രശസ്തനായ സൽമാൻ റുഷ്ദിയുടെ നാലാമത്തെ നോവലായ സാത്താനിക് വേഴ്സസ് എന്ന കൃതിക്കെതിരെ ഇന്ത്യയിലായിരുന്നു അദ്യ പ്രതിഷേധം. ഇന്ത്യയ്ക്കു പിന്നാലെ മറ്റു പല രാജ്യങ്ങളിലും നിരോധിക്കുകയും ഇറാൻ മതനേതാവ് റുഷ്ദിയെ വധിക്കാൻ മതശാസന നൽകുകയും ചെയ്തു. 1988 ഇറങ്ങിയ നോവലിന്റെ പേരിൽ 1989ലാണ് ഖൊമൈനിയുടെ ഫത്വവ വന്നത്. റുഷ്ദിയുടെ തലയ്ക്ക് 2.8 ദശലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു.
തുടർന്ന് പത്തു വർഷത്തോളമാണ് ബ്രിട്ടീഷ് സുരക്ഷാഭടൻമാരുടെ കാവലിൽ റുഷ്ദി ഒളിവിൽ കഴിഞ്ഞത്. ബ്രിട്ടണും ഇറാനും തമ്മിലെ നയതന്ത്ര ബന്ധം പോലും തകർന്നു. ഏകദേശം 13 വർഷം ' ജോസഫ് ആന്റൻ " എന്ന പേരിൽ സുരക്ഷിതമായി ഒളിവിൽ കഴിഞ്ഞു. 1991ൽ ഒളിവ് ജീവിതത്തിൽ നിന്ന് റുഷ്ദി പുറത്ത് വരാൻ തുടങ്ങി. അതിനുശേഷം റുഷ്ദിയുടെ നേർക്ക് വധശ്രമം ഉണ്ടായില്ലെങ്കിലും ജപ്പാനിൽ ഇതിന്റെ പരിഭാഷകൻ 1991ൽ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി വളപ്പിൽ കയറി കുത്തിക്കൊല്ലുകയായിരുന്നു. അക്രമിയെ ഇതുവരെ പിടികൂടിയിട്ടില്ല. 1993ൽ ഇറ്റാലിയൻ പരിഭാഷകന വീട്ടിൽ കയറി ആക്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. നോർവേയിൽ നോവിലന്റെ പ്രസാധകന് നേരെയാണ് ആക്രമണമുണ്ടായത്.
ടർക്കിഷിലേക്ക് പരിഭാഷപ്പെടുത്താൻ ഒരുങ്ങിയ അസീസ് നെസിൻ എന്ന എഴുത്തുകാരൻ താമസിച്ച തുർക്കിയിലെ ഹോട്ടലിന് 1993ൽ തീയിട്ടു. ഇദ്ദേഹം രക്ഷപ്പെട്ടെങ്കിലും 37 പേർ കൊല്ലപ്പെട്ടിരുന്നു. ഈ നോവലിന്റെ പേരിലുള്ള കലാപങ്ങളിൽ വിവിധ രാജ്യങ്ങളിലായി45 പേർ കൊല്ലപ്പെട്ടുവെന്നാണ് പശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഫത് വാ നിലനിൽക്കില്ലെന്ന് 1998ൽ ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖതാമി ബ്രിട്ടണ് ഉറപ്പ് നൽകിയെങ്കിലും റുഷ്ദിയുടെ വധം അംഗീകരിക്കുമെന്ന് അയത്തൊള്ള റുഹുള്ള ഖൊമൈനിയുടെ പിൻഗാമിയും നിലവിലെ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖാമനെയി 2005ൽ ആവർത്തിച്ചിരുന്നു. കഴിഞ്ഞ 20 വർഷമായി യു.എസിലാണ് റുഷ്ദി കഴിഞ്ഞത്.
ചോരചീറ്റി നിലത്തുവീണ് റുഷ്ദി
വിദ്യാഭ്യാസ ആദ്ധ്യാത്മികമേഖലയിൽ പ്രവർത്തിക്കുന്ന ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തിൽ സദസ്യരായി ആയിരത്തിലേറെപ്പേർ ഉണ്ടായിരുന്നപ്പോഴാണ് അക്രമി വേദിയിലേക്ക് കയറി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിവീഴ്ത്തിയത്. പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം. നൂറ്റാണ്ട് പഴക്കമുള്ള, 900 ഏക്കറിലേറെ വിസ്തൃതിയുള്ള കാമ്പസിൽ സുരക്ഷാ നിരീക്ഷണം കുറവാണ്. ആയുധവുമായി സദസിന്റെ മുൻ നിരയിൽ എത്താൻ അക്രമിക്കു കഴിഞ്ഞതും അതുകൊണ്ടാണ്. പ്രവേശന പാസും അക്രമിയായ ഹാദി മാറ്ററിന്റെ കൈവശമുണ്ടായിരുന്നു.
റുഷ്ദിക്ക് വധഭീഷണി ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും അമേരിക്കയിൽ വച്ച് അതു സംഭവിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഭരണകൂടവും സ്ഥാപന അധികൃതരും. റുഷ്ദിയെ അവതാരകൻ പരിചയപ്പെടുത്തുന്നതിനിടെ വേദിയിലേക്ക് ചാടിക്കയറിയ അക്രമി കഴുത്തുനോക്കി കത്തി വീശുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ അവതരാകൻ റാൽഫ് ഹെൻറി റീസിന് ( 73 ) മുഖത്ത് നിസാര പരിക്കേറ്റു. പൊടുന്നനെ മറ്റുള്ളവർ ചാടി വീണെങ്കിലും ഇരുപതു സെക്കന്റിനുള്ളിൽ മാരകമായി കുത്തേറ്റിരുന്നു. നിലത്തു വീണ റുഷ്ദിയെ മർദ്ദിക്കാനും അക്രമി ശ്രമിച്ചു. കഴുത്തിലും ഉദരത്തിലും കൈകളിലുമായിരുന്നു മുറിവ്. ഉടൻ ഹെലി കോപ്ടർ മാർഗം ആശുപത്രിയിലെത്തിച്ചു. സമീപത്തുള്ളവർ തടഞ്ഞുവച്ച അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഏതെങ്കിലും ഭീകര സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന്അമേരിക്ക ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അടക്കമുള്ളവർ സംഭവത്തെ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |