കടമ്പനാട് : സ്വാതന്ത്ര്യാനന്തര ഭാരതം സ്വയം പര്യാപ്തമാകണം എന്ന സമര സന്ദേശത്തിന്റെ അന്തസത്ത ഉൾകൊണ്ടാണ് തുവയൂരിൽ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. വസ്ത്ര നിർമ്മാണം. സോപ്പ് നിർമ്മാണം, എണ്ണയാട്ട്, നെല്ല് കുത്ത്, തേൻ സംസ്കരണം, ചെരിപ്പ് നിർമ്മാണം, കളിമൺ പാത്രനിർമ്മാണം തുടങ്ങി ഒരു ഗ്രാമത്തിന് സ്വയം പര്യാപ്തമാകാൻ ഉതകുമാറ് എല്ലാത്തിന്റെയും ഉദ്പാദനം, ഗ്രാമത്തിൽ തന്നെ വിപണനം, ഗ്രാമത്തിലെ 500 ൽ അധികം ആളുകൾക്ക് തൊഴിൽ നൽകി മികച്ച രീതിയിൽ പ്രവർത്തനം. ഇതായിരുന്നു തുവയൂർ ഗാന്ധി സ്മാരക ഗ്രാമ സേവാകേന്ദ്രം. ഈ വമ്പൻ ആശയത്തിന് പിന്നിൽ പ്രമുഖ ഗാന്ധിയൻ അന്തരിച്ച ഇ.നാരായണപിള്ളയായിരുന്നു. കാലംമാറി ത്യാഗിവര്യൻമാരായവരുടെ നേതൃത്വം നഷ്ടപെട്ടതോടെ സേവാകേന്ദ്രം നാശത്തിലേക്കായി. രണ്ട് പതിറ്റാണ്ടായി കേന്ദ്രം നശിച്ചു കിടപ്പാണ്. മൂന്നേക്കർ സ്ഥലത്താണ് സ്ഥാപനം സ്ഥിതി ചെയ്തത്. ഓടിട പ്രധാന കെട്ടിടം ചോർന്നൊലിച്ച് ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നു. ഭൂമിയുടെ കുറെ ഭാഗത്ത് ഔഷധസസ്യങ്ങൾ വച്ചു പിടിപ്പിച്ചു. ഇപ്പോൾ സേവാ കേന്ദ്രം കാടുമൂടി. ഗാന്ധിജിയുടെ പുസ്തകങ്ങൾ അടക്കമുള്ള ദേശീയോദ്ഗ്രഥന ഗ്രന്ഥങ്ങൾ അടങ്ങിയ ലൈബ്രറി ചിതലരിച്ചു. നാടിനു വേണ്ടത് നാട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്ന രാഷ്ട്രപിതാവിന്റെ മഹത്തായ സ്വപ്നമാണ് ഇവിടെ മണ്ണടിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |