കൊച്ചി: പ്രശസ്‌ത നോവലിസ്‌റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ നാരായൻ അന്തരിച്ചു. 82 വയസായിരുന്നു. കൊവിഡ് രോഗബാധിതനായി എളമക്കരയിലെ വീട്ടിൽ കഴിയവെയാണ് അന്ത്യം. പനി ലക്ഷണങ്ങളോടെ കഴിയുകയായിരുന്ന അദ്ദേഹത്തിന് ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ ശ്വാസതടസം ഉണ്ടാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. തന്റെ ആദ്യ നോവലായ 'കൊച്ചരേത്തി'യിലൂടെ 1999ൽ നാരായന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മലയരയ വിഭാഗത്തിന്റെ കഥ പറയുന്ന ഈ നോവൽ പിന്നീട് പലഭാഷകളിലേക്ക് മൊഴിമാറ്റിയിരുന്നു. കാതറിൻ തങ്കമ്മ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത ഈ കൃതി 2011ൽ ക്രോസ്‌വേഡ് പുരസ്‌കാരം നേടി. കൊച്ചരേത്തിയ്‌ക്ക് പുറമേ ഊരാളിക്കുടി. വന്ദനം, ആരാണ് തോൽക്കുന്നവർ, ഈ വഴിയിൽ ആളേറെ ഇല്ല എന്നിവയും അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
1940ൽ സെപ്‌തംബർ 26ന് ഇടുക്കി കടയാറ്റൂരിൽ ചാലപ്പുറത്ത് രാമന്റെയും കൊടുകുട്ടിയുടെയും മകനായാണ് നാരായൻ ജനിച്ചത്. താനടങ്ങുന്ന മലയരയ വിഭാഗത്തിൽപെട്ടവരുടെ വിഷമതകളും ജീവിതവുമാണ് അദ്ദേഹം തന്റെ കഥകളിലും നോവലുകളിലും ആവിഷ്‌കരിച്ചത്. പോസ്‌റ്റൽ വകുപ്പിലെ ജോലിയിൽ നിന്നും 1995ൽ വിരമിച്ച ശേഷമാണ് സാഹിത്യരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ലതയാണ് ഭാര്യ. മക്കൾ രാജേശ്വരി, സിദ്ധാർദ്ധകുമാർ,സന്തോഷ് നാരായൻ. എളമക്കരയിലെ വീട്ടിലും നാടുകാണിയിൽ നാരായൻ നടത്തിവന്ന വിദ്യാഭ്യാസ സ്ഥാപനത്തിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം സംസ്‌കാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |