ലഡാക്ക് : സിയാച്ചിനിൽ നിന്ന് 1984ൽ കാണാതായ സൈനികന്റെ ശരീരാവശിഷ്ടം പഴയൊരു ബങ്കറിൽ നിന്ന് കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹൽദ്വനി സ്വദേശിയായ ലാൻസ് നായിക്ക് ചന്ദ്രശേഖർ ഹാർബോളിനെ കുമയോണിൽ ഹിമപ്രവാഹം ഉണ്ടായപ്പോൾ മറ്റ് നാല് സഹപ്രവർത്തകർക്കൊപ്പം കാണാതാവുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയാണ് സിയാച്ചിൻ. 1984 മേയ് 29ന് അയൽരാജ്യമായ പാകിസ്ഥാനെ സിയാച്ചിൻ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്ന 'മേഘദൂത്' സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ, മഞ്ഞും കൂറ്റൻ പാറക്കല്ലുകളും വീണ് തുടങ്ങിയതോടെ ലക്ഷ്യം അടയുകയായിരുന്നു.
38 വർഷങ്ങൾക്ക് ശേഷം രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്താണ് അവശിഷ്ടം കണ്ടെടുത്തത് എന്നത് യാദച്ഛികതയാണ്. ആർമിയുടെ 19-ാം റെജിമന്റ് ഈ വിവരം അറിയിച്ചെന്ന് ലാൻസ് നായിക്കിന്റെ വിധവയായ ശാന്തി ദേവി പറഞ്ഞു. ഭർത്താവിന്റെ മരണത്തിന് ശേഷം കുട്ടികളെ വളർത്തുന്നതിനായാണ് ശാന്തി ദേവി ജീവിതം നീക്കി വച്ചത്. ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഒരാളുടെ ഭാര്യയായതിൽ അഭിമാനിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അച്ഛൻ ഒടുവിൽ വീട്ടിലേയ്ക്ക് മടങ്ങിയെത്തിയെന്നും ജീവനോടെ എത്തി 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ മകൾ കവിത പറഞ്ഞു. സൈനികന്റെ മെറ്റാലിക്ക് ഡിസ്ക്കും ആർമി നമ്പർ പ്ളേറ്റും അവശിഷ്ടങ്ങൾ തിരിച്ചറിയാൻ സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |