കോട്ടയം . ബഫർസോണുകളിലെ കെട്ടിടങ്ങളുടെ വിവരങ്ങൾ നൽകാൻ സുപ്രീംകോടതി നൽകിയ സമയപരിധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ വനംവകുപ്പ് ഇതുവരെ നടപടികളിലേയ്ക്ക് കടക്കുന്നില്ല. കാഞ്ഞിരപ്പള്ളി രൂപതയടക്കം പ്രത്യക്ഷ സമരമായി രംഗത്തെത്തിയതോടെ വിഷയത്തിൽ മലയോരത്ത് പ്രതിഷേധം ശക്തമാവുകയാണ്. ജൂൺ മൂന്നിന് സുപ്രീംകോടതി നിർദേശ പ്രകാരം 90 ദിവസത്തിനുള്ളിൽ കണക്കെടുത്ത് റിപ്പോർട്ട് നൽകണം. കെട്ടിടങ്ങളുടെ കണക്ക് എടുത്ത് വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞാൽ മാനദണ്ഡങ്ങളിൽ ഇളവു ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കെട്ടിടങ്ങളുടെ കണക്കെടുപ്പും സർവേയും വനം വകുപ്പിനെ മാത്രം ഏൽപ്പിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്.
ജില്ലയിൽ 2500 ഹെക്ടർ.
എരുമേലി പഞ്ചായത്തിലെ 2,500 ഹെക്ടറിലധികം ജനവാസ മേഖലകളെയാണ് ബഫർസോൺ ബാധിക്കുക. എയ്ഞ്ചൽവാലി, പമ്പാവാലി, മൂക്കൻപെട്ടി, കണമല, ഉമിക്കുപ്പ എന്നീ വാർഡുകളിലാണിത്. മുട്ടപ്പള്ളി, കണമല എരുത്വാപ്പുഴ, കാളകെട്ടി മേഖലകളിലുള്ളവർക്കും ആശങ്കയുണ്ട്. പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒരു കിലോമീറ്റർ അന്തരീക്ഷ ദൂരമാണ് ബഫർസോൺ മേഖലയായി കണക്കാക്കുന്നത്. എന്നാൽ ഇതു ഭൂമിയിലൂടെ കണക്കാക്കുമ്പോൾ വനത്തിന് സമീപം ജനവാസ മേഖല ഉൾപ്പെടെ 7 കിലോമീറ്റർ ദൂരം വരെ ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ശബരിമല വനത്തിന്റെ ഭാഗമായ പ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന കോരുത്തോട് പഞ്ചായത്തിലും ഭീതി ഒഴിയുന്നില്ല. പഞ്ചായത്തിലെ 4 വാർഡുകൾ, വണ്ടൻപതാൽ തേക്ക് പ്ലാന്റേഷന്റെ അതിർത്തിയിലുള്ള മുണ്ടക്കയം പഞ്ചായത്തിലെ ചില പ്രദേശങ്ങൾ എന്നിവയും ബഫർസോൺ പേടിയിലാണ്.
ബഫർസോൺ വന്നാൽ.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻകൂട്ടി പ്രത്യേക അനുമതി വേണം.
മരം മുറിക്കുന്നതിന് തടസ്സം ഉണ്ടാകും.
മണ്ണ് ഇളക്കിയ കൃഷിയ്ക്ക് നിയന്ത്രണം വരും.
റോഡ് നിർമ്മാണം തടയും. വീതികൂട്ടൽ ഉൾപ്പെടെ പ്രതിസന്ധിയിലാകും.
രാത്രികാല വാഹനയാത്രകൾക്ക് നിരോധനം വരും.
ക്വാറികൾ, ടവറുകൾ, ഡാമുകൾ എന്നിവയ്ക്ക് നിയന്ത്രണം.
കാഞ്ഞിരപ്പളളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറയുന്നു.
ബഫർ സോൺ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുളള സർക്കാർ നീക്കങ്ങളിൽ എന്തുകൊണ്ടാണ് മെല്ലപ്പോക്കെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. കോടതിയിൽ സമർപ്പിക്കാനുളള റിപ്പോർട്ട് തയ്യാറാക്കാനുളള ഉത്തരവാദിത്തം വനം വകുപ്പിനെ ഏൽപ്പിച്ചതിൽ ആശങ്കയുണ്ട്. ജനവാസ മേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തിയ 2019 ലെ വിവാദ ഉത്തരവ് റദ്ദാക്കാത്തതും സംശയാസ്പദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |