തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബിൽ നിയമസഭ 23ന് പരിഗണിച്ചേക്കും.
ലോകായുക്ത ഭേദഗതി ബിൽ പിന്നീടേ വരാനിടയുള്ളൂ. 22 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് സമ്മേളനമെങ്കിലും, ആകെ ഏഴ് ദിവസമാണ് സഭ ചേരുക. 22ന് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക സമ്മേളനമാണ്. നിയമ നിർമാണത്തിന് ആറ് ദിവസം.
സി.പി.ഐ നേതാക്കൾക്ക് പാർട്ടി ജില്ലാസമ്മേളനങ്ങളുടെ തിരക്കുള്ളതിനാൽ 24, 25, 26 തീയതികളിൽ സഭാ സമ്മേളനമില്ല. 27ഉം 28ഉം ശനിയും ഞായറും. 29 മുതൽ സെപ്റ്റംബർ രണ്ട് വരെ തുടർച്ചയായി സഭ ചേരും. 12 ബില്ലുകൾ പരിഗണിക്കേണ്ടതിനാൽ ദിവസം നാല് ബില്ലെങ്കിലും എടുക്കേണ്ടി വരും. പരിഗണിച്ച ബില്ലുകൾ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരിച്ചെത്തിയ ശേഷമാണ് പാസാക്കേണ്ടത്. ഒരു ബില്ലിന് രണ്ട് ദിവസം വേണം. എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂട്ടുന്ന ബില്ലും വന്നേക്കും.ഏതൊക്കെ ബില്ലുകൾ മുൻഗണനാക്രമമനുസരിച്ച് പരിഗണിക്കണമെന്നതിൽ 22ന് കാര്യോപദേശക സമിതി യോഗം ധാരണയിലെത്തും
സി.പി.എം- സി.പി.ഐ ഉഭയകക്ഷിചർച്ച
ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ച ഇന്നോ ,വെള്ളിയാഴ്ചയോ നടന്നേക്കും. ശനിയാഴ്ച ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ചർച്ചയുടെ തീരുമാനം റിപ്പോർട്ട് ചെയ്യും. ഭേദഗതി ബില്ലിന്മേൽ സി.പി.ഐ നിർദ്ദേശം ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തി പാസാക്കാമെന്നാണ് ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |