പാലക്കാട്: ഓണത്തോട് അനുബന്ധിച്ച് വ്യാജമദ്യ നിർമ്മാണവും അതിർത്തി കടന്നുള്ള വിദേശ മദ്യക്കടത്തുൾപ്പെടെയുള്ള ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും ഉൾനാടുകളിലും വനാതിർത്തികളിലും എക്‌സൈസും പൊലീസും സംയുക്ത പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഓണം സ്‌പെഷൽ ഡ്രൈവിനോട് അനുബന്ധിച്ചാണ് വാഹന പരിശോധനയുൾപ്പെടെ ശക്തമാക്കിയത്. ജില്ലയിൽ വാളയാർ ഉൾപ്പടെയുള്ള ഒമ്പത് ചെക്ക്പോസ്റ്റുകളിലും പ്രത്യേക പരിശോധന നടക്കും.
സംസ്ഥാനത്തേക്ക് വലിയ തോതിൽ സ്പിരിറ്റും ലഹരി വസ്തുക്കളും കടത്താൻ സാദ്ധ്യതയുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ട്. ജില്ലയിൽ എക്‌സൈസിന്റെ സ്‌പെഷൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് അടുത്തമാസം 12 വരെ തുടരും. സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് പൊലീസിന്റെയും ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും പരിശോധനയും നടക്കുന്നുണ്ട്.
എക്‌സൈസ് വകുപ്പ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിൽ വാഹന പരിശോധനയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈവേ പട്രോൾ യൂണിറ്റും, അതിർത്തി പ്രദേശങ്ങളിലെ ഊടുവഴികൾ കേന്ദ്രീകരിച്ചുള്ള ബോർഡർ പട്രോളിംഗ് യൂണിറ്റ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
കള്ളിന്റെ സാമ്പിൾ പരിശോധന എല്ലാദിവസവും
ജില്ലയിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന കള്ളിന്റെ സാമ്പിളുകൾ എല്ലാ ദിവസവും മൊബൈൽ ലാബിൽ പരിശോധിക്കും. മുൻ കാലങ്ങളിൽ ലഹരിക്കേസുകളിൽ പിടിയിലായവരെ പ്രത്യേകം നിരീക്ഷിക്കും. ആവശ്യമെങ്കിൽ ഇവരെ കരുതൽ തടവിലാക്കും. കൂടാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങളിലും പ്രത്യേക നിരീക്ഷണമുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾക്കും വിവരം നൽകാം
ലഹരിക്കടത്തു സംബന്ധിച്ച് പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാം. ഫോൺ: 0491 2505897. ടോൾ ഫ്രീ നമ്പർ: 1800 4252 91. എക്‌സൈസ് സർക്കിൾ ഓഫീസുകൾ - പാലക്കാട്: 04912 539260, ചിറ്റൂർ: 04923 222272, ആലത്തൂർ: 04922 222474, മണ്ണാർക്കാട്: 04924 225644, ഒറ്റപ്പാലം 04662 244488, സ്‌പെഷ്യൽ സ്‌ക്വാഡ് പാലക്കാട് : 04912 526277.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |