കൊച്ചി: റോഡിൽ സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചെറായി സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവർ ടിന്റുവാണ് അറസ്റ്റിലായത്. ടിന്റു കത്തിയുമായി വന്ന് മകനെ ആക്രമിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. കൊച്ചി ചുള്ളിക്കല്‍ കരുവേലിപ്പടി കിഴക്കേപ്പറമ്പില്‍ ഫസലുദ്ദീന്‍(54) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.45ന് കണ്ണൻകുളങ്ങര ഭാഗത്തായിരുന്നു സംഭവം. ഫസലുദ്ദീനും മകൻ ഫർഹാനും(20) കാറിൽ വരികയായിരുന്നു. സൈഡ് നൽകാത്തതിനെ ചൊല്ലിയാണ് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് - വൈറ്റില റൂട്ടിലോടുന്ന നർമ്മദ ബസ് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണ് ഫർഹാന്റെ മൊഴി. തുടർന്ന് ഫർഹാൻ ബസിനു മുന്നിൽ കാർ കൊണ്ടുവന്നിട്ടു തടഞ്ഞ് ചോദ്യം ചെയ്തു.
തർക്കമുണ്ടായപ്പോൾ ബസ് ജീവനക്കാരൻ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. തടയുന്നതിനിടെ ഫർഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടൻ പറവൂർ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാർ വാഹനവുമായി കടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |