സർക്കാർ ആശുപത്രികളിൽ നഴ്സുമാർ കുറവ്
പത്തനംതിട്ട: നഴ്സുമാരുടെ കുറവ് സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു. രോഗികളേറെയെത്തുന്ന പ്രാഥമിക, കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നഴ്സുമാരുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സ്റ്റാഫ് നഴ്സുമാരുടെ ഒട്ടേറെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടക്കുന്നുമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നാല് നഴ്സുമാർ വേണ്ടിടത്ത് ശരാശരി രണ്ടുപേരാണുള്ളത്. കിടത്തിച്ചികിത്സയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒൻപത് നഴ്സുമാർ വേണ്ടിടത്ത് ആറുപേരാണുള്ളത്. മൂന്ന് ഷിഫ്റ്റായി ജോലി ക്രമീകരിച്ചിരിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ചില ദിവസങ്ങളിൽ രാത്രി ഷിഫ്റ്റിൽ ഒരുനഴ്സ് മാത്രമാണ് ജോലിക്കുള്ളത്.
പ്രസവത്തിനും മറ്റു കാരണങ്ങളാലും അവധിയിൽ പോകുന്ന നഴ്സുമാർക്ക് പകരം നിയമനം നടക്കാറില്ല. ബാക്കിയുളള നഴ്സുമാരെ ഉപയോഗിച്ചാണ് ആശുപത്രികളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ദേശീയ ആരോഗ്യ മിഷൻ മാത്രമാണ് ഇപ്പോൾ താൽക്കാലിക അടിസ്ഥാനത്തിൽ നഴ്സുമാരെ നിയമിക്കുന്നത്. ഇവരെ വാക്സിനേഷൻ ജോലികൾക്കായാണ് നിയോഗിക്കുന്നത്.
ജില്ലയിൽ ആകെ 362 സ്റ്റാഫ് നഴ്സുമാരാണുള്ളത്. ഇവരിൽ ഒരു വിഭാഗം സൂപ്രണ്ടുമാരും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലുമാണ്. നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് ആശുപത്രികളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. നഴ്സുമാരില്ലാത്തതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ ബുദ്ധിമുട്ടുന്നു. ഇൻജക്ഷൻ റൂമിലും ഒബ്സർവേഷൻ റൂമിലും നഴ്സുമാരുടെ കുറവുണ്ട്. മല്ലപ്പളളി, റാന്നി താലൂക്ക് ആശുപത്രികളിലും നഴ്സുമാരുടെ കുറവ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
സ്റ്റാഫ് പാറ്റേൺ പഴയത്
ആറ് രോഗികൾക്ക് ഒരു നഴ്സ് എന്ന 1961ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. അതനുസരിച്ച് ജില്ലയിൽ നഴ്സുമാരുടെ ഒഴിവില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. അന്നത്തേക്കാളും ജനസംഖ്യയും രോഗികളും ആശുപത്രികളും ഏറിയ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്റ്റാഫ് പാറ്റേൺ അനുപാതം മാറ്റി കൂടുതൽ നഴ്സുമാരെ നിയമിക്കണമെന്നാണ് നഴ്സസ് സംഘടനകളുടെ ആവശ്യം.
--------------------
ജില്ലയിൽ ആകെ ആശുപത്രികൾ 64
സ്റ്റാഫ് നഴ്സുമാർ 362
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |