കൽപ്പറ്റ: രാഹുൽഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ
എം.പിയുടെ പി.എ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധി എം.പി
യുടെ ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ് രതീഷ് കുമാർ (40), ഓഫീസ് സ്റ്റാഫ് രാഹുൽ എസ്.രവി (36) കോൺഗ്രസ് പ്രവർത്തകനായ വി. നൗഷാദ് , എൻ ജി ഒ അസോസിയേഷൻ നേതാവ് കെ.എ മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുമാണെന്ന് കേസിൽ അറസ്റ്റിലായ രതീഷ് കുമാർ പറഞ്ഞു. മൊഴിയെടുക്കാൻ എന്ന പേരിലാണ് തങ്ങളെ വിളിച്ചു വരുത്തിയത്. കൃത്യമായ വിവരങ്ങൾ പോലും പറയാതെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും രതീഷ് പറഞ്ഞു.
അറസ്റ്റിലായി നാല് പ്രതികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ജൂൺ 24ന് എസ്എഫ്ഐ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഗാന്ധിചിത്രം തകർക്കപ്പെട്ടത്. മാർച്ച് കഴിഞ്ഞ് പ്രവർത്തകർ മടങ്ങിയ ശേഷമാണ് ഛായാചിത്രം തകർക്കപ്പെട്ടത്. സമൂഹത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സി.പി.എമ്മും എസ്.എഫ്.ഐയും അന്ന് ആരോപിച്ചിരുന്നു.
അറസ്റ്റ് സി.പി.എം തിരക്കഥയാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കെ.പി. സി സി വർക്കിംഗ് പ്രസിഡന്റ് ടി. സിദീഖ് എം.എൽ.എ ആരോപിച്ചു. അറസ്റ്റ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടി.സിദ്ദിഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാംഷാദ് മരക്കാർ എന്നിവർ ഡിവൈ.എസ്.പി ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
അറസ്റ്റ് വിവരം അറിഞ്ഞ് നിരവധി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും ക്യാമ്പ് ചെയ്തിരുന്നു.
രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജി ചിത്രം തകർത്ത സംഭവത്തിൽ ഗൂഢാലോചന നടത്തിയ കോൺഗ്രസ് നേതാക്കളെയും കേസിൽ പ്രതി ചേർക്കണമെന്ന് എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ആവശ്യപ്പെട്ടു. സംഭവദിവസം തന്നെ എസ്.എഫ്.ഐ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് അന്ന് തന്നെ എസ്.എഫ്.ഐ വ്യക്തമായി പറഞ്ഞിരുന്നു. ടി.സിദ്ദിഖ് എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഗാന്ധിചിത്രം തകർക്കപ്പെട്ടതെന്നും വിഷ്ണു പറഞ്ഞു. ജിഷ്ണു ഷാജിയുടെ നേതൃത്വത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നത്. നേതൃത്വത്തിന്റെ അനുമതിയില്ലാതെ എം.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ജിഷ്ണു ഷാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |