കൊല്ലം: കോർപ്പറേഷൻ മേയറുടെ ഓഫീസിൽ തീപിടിത്തം, ഫയലുകൾ കത്തി നശിച്ചു. ഇന്നലെ പുലർച്ചെ 5.30 ഓടെയാണ് സംഭവം. ജനൽ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതോടെയാണ് സംഭവം സുരക്ഷാജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ മേയറെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു.
ചാമക്കട, കടപ്പാക്കട സ്റ്റേഷനുകളിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തി ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും മേയറുടെ മുറിയുടെ ഒരുവശത്തെ ഉപകരണങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചിരുന്നു. തടി മേശയ്ക്ക് മുകളിലും കസേരകളിലും സൂക്ഷിച്ചിരുന്ന നിരവധി ഫയലുകൾ കത്തിനശിച്ചു. വീഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന ടി.വി, കമ്പ്യൂട്ടർ, കസേരകൾ, രണ്ട് എ.സി എന്നിവയും നശിച്ചു. അഗ്നിബാധ മൂലമുണ്ടായ ചൂടിൽ മുറിയുടെ മുകളിലെ സിമന്റ് പാളികൾ അടന്നുവീണു. വൈദ്യുതി സംവിധാനങ്ങളും കത്തിയമർന്നു. വിവിധ പുരസ്കാരങ്ങളുടെ ഫലകങ്ങളും നശിച്ചിട്ടുണ്ട്. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. എ.സിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് മാറ്റി സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസം കൗൺസിൽ അനുമതി നൽകിയിരുന്നതായും മേയർ പറഞ്ഞു.
വിവാദ ഫയലുകൾ കത്തിയോ?
ഇടതുമുന്നണി ഭരിക്കുന്ന കോർപ്പറേഷനിൽ പല പദ്ധതികളെ കുറിച്ചും നേരത്തെ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരം പദ്ധതികളുടെ ഫയലുകൾ നഷ്ടമായിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. സുപ്രധാന ഫയലുകൾ സൂക്ഷിക്കുന്നത് ഇപ്പോൾ തീപിടിത്തം ഉണ്ടായ മേയറുടെ ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ്. ഇവിടെ തീപിടിത്തം ഉണ്ടായിട്ടില്ല. എന്നാൽ മുറിയുടെ വശത്തുള്ള അലമാരയിലെ ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. ഇവയിലേറെയും മേയറുടെ അനുമതിക്കായി എത്തിച്ചവയാണെന്നാണ് വിശദീകരണം.
ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാദ്ധ്യതയും പരിശോധിക്കും. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗവും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു.
അഭിലാഷ്, എ.സി.പി
14 വർഷം പഴക്കമുള്ള എ.സിയാണ് മുറിയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണം.
പ്രസന്ന ഏണസ്റ്റ്, മേയർ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |