കൊൽക്കത്ത: 1956ലെ ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ നാലാം സ്ഥാനത്തേക്ക് നയിച്ച ക്യാപ്ടൻ സമർ ബാനർജി അന്തരിച്ചു. 92 വയസായിരുന്നു. ദീർഘനാളായുള്ള അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലർച്ചെ 2.10 ഓടെ കൊൽക്കത്തയിലെ എംആർ ബംഗുർ ആശുപത്രിയിലായിരുന്നു ബദ്രു ദാ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന സമർ ബാനർജിയുടെ അന്ത്യം. അൾഷൈമേഴ്സ് ഉൾപ്പെടയുള്ള രോഗങ്ങൾ അലട്ടയിരുന്ന ബദ്രു ദായ്ക്ക് കഴിഞ്ഞ ജൂലായിൽ കൊവിഡും ബാധിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായത്. മോഹൻബഗാന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന സമർ 1953ൽ ക്ലബിനൊപ്പം പ്രഥമ ഡ്യൂറൻഡ് കപ്പ് കിരീട നേട്ടത്തിലുൾപ്പെടെ പങ്കാളിയായി.രണ്ട് തവണ ബംഗാൾ ടീമിനൊപ്പം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയിട്ടുള്ള സമർ 1962ൽ പരിശീലകനായും ബംഗാളിനെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കി.
ഇന്ത്യൻ ഫുട്‌ബാൾ ടീമിന്റെ സെലക്ടറായും പ്രവർത്തിച്ചു. മൂന്ന് തവണ ഒളിമ്പിക്സിൽ പന്തുതട്ടിയിട്ടുള്ള ഇന്ത്യൻ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം 1956ൽ മെൽബണിൽ ബദ്രു ദായുടെ നേതൃത്വത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |