ന്യൂഡൽഹി: ലഷ്കറെ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകൾക്ക് ഹവാലപ്പണം നൽകുന്ന സംഘത്തിലെ അംഗം അറസ്റ്റിലായി. കേന്ദ്ര ഏജൻസികളുടെയും ജമ്മു-കാശ്മീർ പൊലീസിന്റെയും സംയുക്ത ദൗത്യത്തിലാണ് ഡൽഹി തുർക്ക്മാൻ ഗേറ്റ് സ്വദേശിയായ വസ്ത്ര വ്യാപാരി മുഹമ്മദ് യാസിനെ (48) അറസ്റ്റ് ചെയ്തത്. ഹവാലപ്പണം ദക്ഷിണാഫ്രിക്കയിൽ നിന്നാണ് വരുന്നതെന്നും മുംബെയിലും സൂറത്തിലും ഇത് ആദ്യമെത്തിക്കുമെന്നും മുഹമ്മദ് യാസിൻ ചോദ്യം ചെയ്യലിനിടെ പൊലീസിനേട് പറഞ്ഞു. ഇവിടെ നിന്ന് ഡൽഹിയിലെത്തുന്ന ഹവാലപ്പണം അവിടെ നിന്ന് ജമ്മു-കാശ്മീരിലേക്കയക്കും. ഡൽഹി മീന ബസാറിൽ വസ്ത്ര വ്യാപാരിയായ യാസിനാണ് ഇതിനിടയിൽ പ്രവർത്തിക്കുന്ന ഡൽഹിയിലെ കണ്ണി. ഡൽഹിയിൽ നിന്ന് ചില കൊറിയർ ഏജൻസികൾ വഴി ജമ്മു-കാശ്മീരിലെ ഭീകരസംഘടനകൾക്ക് പണം അയച്ചു കൊടുക്കുകയാണ് ചെയ്യാറെന്ന് യാസിൻ വ്യക്തമാക്കിയതായി ഡൽഹി സ്പെഷ്യൽ പൊലീസ് കമ്മിഷണർ ധാലിവൽ പറഞ്ഞു. അടുത്ത ദിവസം 10 ലക്ഷം രൂപയുമായി ഒരു ഭീകരനെ പിടികൂടിയപ്പോൾ യാസിൻ അയച്ചു കൊടുത്തതാണ് പണമെന്ന് വ്യക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |