കണ്ണൂർ: ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താനാവാതെ സ്‌കൂൾ പ്രധാന അദ്ധ്യാപകർ നെട്ടോട്ടമോടുന്നു. സർക്കാർ ആനുപാതികമായി ഫണ്ട് വർദ്ധിപ്പിക്കാത്തതാണ് ഉച്ചഭക്ഷണ പദ്ധതി സ്‌കൂൾ അധികൃതർക്ക് പാരയായത്. 2016ൽ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്.
150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾക്ക് 8രൂപ, 500 വരെയുള്ളതിന് 7രൂപ, 500 നു മുകളിൽ 6രൂപ നിരക്കിലാണ് തുക അനുവദിക്കുന്നത്. ഇത് 20 രൂപയായെങ്കിലും വർദ്ധിപ്പിക്കണം. ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചക വാതകത്തിന്റെയും വില ഇരട്ടിയിധികം വർദ്ധിച്ചതിനാൽ പ്രഥമാദ്ധ്യാപകരും ഉച്ചഭക്ഷണച്ചുമതലയുള്ള അദ്ധ്യാപകരും സ്‌കൂൾ ഉച്ചഭക്ഷണ സമിതി ഭാരവാഹികളും കടക്കെണിയിലാണ്.
മുട്ട, പാൽ വിതരണം സംസ്ഥാന ഗവണ്മെന്റിന്റെ പോഷകാഹാര പരിപാടിയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിന് പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനായി കഴിഞ്ഞ വർഷം ഇരുന്നൂറ്റി നാല്പതു കോടി രൂപ അധികമായി ഗവൺമെന്റിനോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ തുക അനുവദിച്ചിട്ടില്ല. കഴിഞ്ഞജൂണിൽ നൽകേണ്ട ഉച്ചഭക്ഷണ ഫണ്ട് സർക്കാർ നൽകിയത് ആഗസ്റ്റിലാണ്.
മുട്ട, പാൽ വിതരണം പ്രത്യേക പാക്കേജാക്കി തുക അനുവദിക്കുക, ഉച്ചഭക്ഷണ സംവിധാനത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാൽ, മുട്ട എന്നിവയും സർക്കാർ നിയന്ത്രണത്തിലുള്ള വിപണി വഴി സ്‌കൂളുകളിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾ അദ്ധ്യാപകർ മുന്നോട്ടുവയ്ക്കുന്നു. കേരളത്തിൽ തന്നെയുള്ള പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഈ സമ്പ്രദായം നടപ്പിലാക്കി വിജയിച്ചതാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഉച്ചഭക്ഷണചുമതലയിൽ നിന്ന് പ്രധാന അദ്ധ്യാപകരെ ഒഴിവാക്കി, പകരം സമൂഹ അടുക്കള സംവിധാനം ഉണ്ടാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. പ്രധാന അദ്ധ്യാപകൻ ഉച്ചഭക്ഷണ ചുമതലയേൽക്കുന്നതിനാൽ മിക്ക സ്‌കൂളുകളിലും പഠനത്തിന് തടസങ്ങൾ നേരിടുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |