ദിസ്‌പൂർ: അൽ ക്വയ്ദ അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ അസാം പൊലീസ് അറസ്റ്ര് ചെയ്തു. അബ്‌ദൂസ് സുഭാൻ, ജലാലുദ്ദീൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ രണ്ട് പേർ. ബർപ്പെട്ട ജില്ലയിൽ നിന്ന് അൽ ക്വയ്ദയുടെ ഇന്ത്യയിലെ വിഭാഗമെന്ന് അറിയപ്പെടുന്ന അൻസറുള്ള ബംഗ്ളാ ടീമിലെ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്ന് പൊലീസ് എസ്.പി വി.വി. രാകേഷ് റെഡ്ഡി അറിയിച്ചു.
പ്രതികൾക്ക് ഭീകര സംഘടനകളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. അറസ്റ്റിലായവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അൽ ക്വയ്ദ ബന്ധം സൂചിപ്പിക്കുന്ന പോസ്റ്ററുകൾ, ബുക്കുകൾ, സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ കണ്ടെടുത്തിരുന്നു. അസാമിലെ ഗ്രാമീണ മേഖലയിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കടന്ന എ.ബി.ടിയിലെ അഞ്ച് ഭീകരർക്കും ഇവർ ആയുധനങ്ങൾ അടക്കമുള്ള സഹായവും അഭയവും നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു. 2019 ഡിസംബറിൽ ഇവർ സുന്ദർപൂരിലെ തിലപ്പാറ മദ്രസയിൽ നടത്തിയ പരിപാടിയിൽ ഭീകര ബന്ധമുള്ള ബംഗ്ളാദേശി സ്വദേശികൾ പങ്കെടുത്തിരുന്നുവെന്നും വിവരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |