പ്രിമിയർ ലീഗിലെ മൂന്നാംമത്സരത്തിലും ജയിച്ച ആഴ്സനൽ ഒന്നാം സ്ഥാനത്ത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഈ സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും വിജയം നേടിയ ആഴ്സനൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ബേൺമൗത്തിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മൈക്കേൽ ആർട്ടേറ്റയുടെ ശിഷ്യർ പരാജയപ്പെടുത്തിയത്.നായകൻ മാത്യു ഒഡേഗാർഡിന്റെ ഇരട്ട ഗോളുകളും വില്യം സാലിബയുടെ ഗോളുമാണ് ഗണ്ണേഴ്സിന്റെ വിജയം ആധികാരികമാക്കിയത്.
ബേൺമൗത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ ആഴ്‌സനൽ അക്രമിച്ചുകളിക്കുകയായിരുന്നു. 5-ാം മിനിട്ടിൽ ഒഡേഗാർഡിലൂടെ ഗണ്ണേഴ്‌സ് മുന്നിലെത്തി. മുന്നേറ്റതാരം മാർട്ടിനെല്ലിയുടെ ഷോട്ട് ബേൺമൗത്ത് ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്തത് ഒഡേഗാർഡ് അനായാസം വലയിലാക്കുകയായിരുന്നു. 11-ാം മിനിട്ടിൽ ഒഡേഗാർഡ് വീണ്ടും വലകുലുക്കി. ആദ്യ പകുതിയിൽ ആഴ്‌സനൽ 2-0ത്തിന് മുന്നിട്ട് നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സാലിബയിലൂടെ ആഴ്‌സനൽ മൂന്നാം ഗോളും നേടി. 54-ാം മിനിട്ടിലായിരുന്നു സാലിബ പട്ടിക പൂർത്തിയാക്കിയത്. 72-ാം മിനിട്ടിൽ ഗബ്രിയേൽ ജെസ്യൂസ് വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ താരം ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോൾ അനുവദിച്ചില്ല.
2004-05 സീസണിന് ശേഷം ആദ്യമായാണ് ആഴ്‌സനൽ പ്രിമിയർ ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിക്കുന്നത്.
മറ്റ് മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ സതാംപ്ടൺ അട്ടിമറിച്ചു. ഫുൾഹാം ബ്രെന്റ്‌ഫോർഡിനേയും ക്രിസ്റ്റൽ പാലസ് ആസ്റ്റൺ വില്ലയേയും കീഴടക്കിയപ്പോൾ എവർട്ടൺ -നോട്ടിംഗ്ഹാം ഫോറസ്റ്റ് മത്സരം സമനിലയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |