തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തി വയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നടക്കുന്ന സമരം മുൻകൂട്ടി തയ്യാറാക്കിയതാണെന്നും, പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രമായി പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
നമ്മുടെ നാടിന്റെ പശ്ചാത്തല സൗകര്യവികസനത്തിനായി നടപ്പാക്കി വരുന്ന ബൃഹത് പദ്ധതികളിലൊന്നാണ് വിഴിഞ്ഞം. പദ്ധതികൾ വരുമ്പോൾ സ്വാഭാവികമായ ആശങ്കകൾ ഉയർന്നുവരും. അതിന് ആക്കം കൂട്ടാൻ ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കാനുള്ള ശ്രമം പാടില്ല. പദ്ധതികൾ നടപ്പാക്കേണ്ടതില്ല, നാടിന്റെ സമ്പദ്ഘടന സ്തംഭനാവസ്ഥയിൽ നിൽക്കട്ടെ എന്ന സമീപനം ജനവിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ദേശീയ ഹരിത ട്രിബ്യൂണലിലും സുപ്രീംകോടതിയിലും ചിലർ ഹർജികൾ നൽകിയെങ്കിലും തള്ളി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ദ്ധസമിതിയുടെ പഠനത്തിലും പദ്ധതി തീരപ്രദേശത്തിനു ദോഷമാണെന്നു കണ്ടെത്തിയിട്ടില്ല. കേരള തീരത്തുണ്ടായ ചുഴലിക്കാറ്റുകളും ന്യൂനമർദവുമാണ് തീരശോഷണത്തിനു പ്രധാന കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചശേഷം പദ്ധതിപ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തീരശോഷണം ഉണ്ടായിട്ടില്ല. വലിയതുറ, ശംഖുംമുഖം എന്നിവിടങ്ങളിലെ തീരശോഷണം തുറമുഖ പദ്ധതി വന്നതുകാരണമാണെന്നു പറയാൻ കഴിയാത്ത സ്ഥിതിയാണ്.
പശ്ചാത്തല സൗകര്യവികസനത്തിന് ബൃഹത് പദ്ധതികൾ നടപ്പിലാക്കുമ്പോൾ ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിഴിഞ്ഞം പദ്ധതിയെ തുരങ്കം വയ്ക്കുന്നത് ഭാവി തലമുറയ്‌ക്കെതിരായ നീക്കമാണ്. വിഴിഞ്ഞം തുറമുഖം വന്നാൽ സാമ്പത്തിക രംഗം ദ്രുതഗതിയിൽ വളരും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. മത്സ്യത്തൊഴിലാളികൾക്കു പ്രശ്‌നമുണ്ടായ എല്ലാ ഘട്ടത്തിലും സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തി.
ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനു 20 ലക്ഷംരൂപ നൽകി. തീരദേശത്തുള്ളവരുടെ പട്ടയ അപേക്ഷ സിആർസെഡ് പരിധിയിലാണ് വരുന്നത്. ഇതു കേന്ദ്രത്തിനു മുന്നിൽ പ്രശ്നമായി അവതരിപ്പിച്ചിട്ടുണ്ട്. വീടുകൾ നഷ്ടമായി ക്യാംപുകളിൽ താമസിക്കുന്നവരെ വാടക നൽകി മാറ്റി താമസിപ്പിക്കാനാണ് ആലോചിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കായി കണ്ടെത്തിയ സ്ഥലത്ത് അടിയന്തരമായി വീടുകൾ നിർമ്മിക്കും. സർക്കാർ എല്ലാ തരത്തിലും മത്സ്യത്തൊഴിലാകൾക്കൊപ്പമാണ്. അക്കാര്യത്തിൽ ഒരു ശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെലാണ് നടത്തിയിട്ടുള്ളത്. ഏത് ഘട്ടത്തിലും സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. അതിൽ ഒരു ആശങ്കയും വേണ്ട' മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തു നിന്നും നിർമ്മാണം നിറുത്തി അദാനി തിരികെ പോകാതെ സമരം നിറുത്തില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന തിരുവനന്തപുരം അതിരൂപത വ്യക്തമാക്കി. തുറമുഖ മന്ത്രി വിഡ്ഢിയാണ്. കള്ളങ്ങൾ കുത്തിനിറച്ചതാണ് മന്ത്രിയുടെ പ്രസംഗം. അദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെങ്കിൽ തിരിച്ചുകൊടുക്കണം. മത്സ്യത്തൊഴിലാളികളുടെ ജീവനെയും ജീവിതത്തെയും ബാധിക്കുന്ന തുറമുഖനിർമാണം നിർത്താതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാദർ തിയൊഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. കടക്ക് പുറത്ത്' എന്ന് മൽസ്യത്തൊഴിലാളികളോട് പറയേണ്ട. നികൃഷ്‌ട ജീവി പ്രയോഗം നടത്തുന്ന ചങ്കന്റെ പ്രയോഗമൊന്നും ഈ ചങ്കന്മാരുടെ അടുത്ത് വേണ്ട. ഇതു മത്സ്യത്തൊഴിലാളികളാണ്. ഈ സമരം ജയിപ്പിച്ചിട്ടേ ഞങ്ങൾ അടങ്ങത്തൊള്ളൂ. പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരേക്ക് മടക്കി അയക്കേണ്ടി വന്നാലും ജയിച്ചേട്ടേ അടങ്ങത്തൊള്ളൂവെന്നും ഫാദർ ഡിക്രൂസ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |