ന്യൂഡൽഹി : താത്കാലിക ഭരണ സമിതിയെ പിരിച്ചു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയ്ക്ക് കത്തെഴുതി. എ.ഐ.എഫ്.എഫിന്റെ ദൈനംദിന ഭരണത്തിനായി നിയമിക്കപ്പെട്ട ആക്ടിംഗ് സെക്രട്ടറി ജനറൽ സുനന്ദോ ദർ ഫിഫ സെക്രട്ടറി ജനറൽ ഫാത്തിമ സമൗറോയ്ക്കാണ് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴിതിയത്.
സുപ്രീം കോടതി നിയമിച്ച താത്കാലിക ഭരണ സമിതി പിരിച്ചുവിട്ടകാര്യം ഫിഫയെ ഔദ്യോഗികമായി അറിയിച്ചെന്നും വിലക്ക് മാറ്റുമെന്നാണ് പ്രീതക്ഷയെന്നും സുനന്ദോ ദർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സുപ്രീം കോടതി താത്ക്കാലിക ഭരണ സമിതിയെ നിയമിച്ചത് ബാഹ്യ ഇടപെടലാണെന്ന് വിലയിരുത്തിയാണ് ഫിഫ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് വിലക്ക് ഏപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് താത്കാലിക ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്.
തിരഞ്ഞെടുപ്പ് സെപ്തംബർ 2ന്
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്തംബർ 2ന് നടക്കും. തിരഞ്ഞെടുപ്പ് ആഗസ്റ്റ് 28നുള്ളിൽ നടത്തണമെന്ന് തീരുമാനിച്ചിരുന്നത് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഒരാഴ്ച്ചത്തേയ്ക്ക് നീട്ടിവച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇന്നലെ പുതിയ തിയതി പ്രഖ്യാപിച്ചത്. ഈമാസം മുതൽ നോമിനേഷൻ സമർപ്പിക്കാമെന്ന് റിട്ടേണിംഗ് ഓഫീസർ ഉമേഷ് സിൻഹ പറഞ്ഞു. 28ന് സൂക്ഷ്മ പരിശോധന നടക്കും. 29വരെ നോമിനേഷൻ പിൻവലിക്കാൻ അവസരമുണ്ട്. 30ന് എ.ഐ.എഫ്.എഫിന്റെ വെബ്സൈറ്റിൽ സ്ഥാനാർത്ഥികളുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്തംബർ രണ്ടിനൊ, മൂന്നിനൊ ഫലം പ്രഖ്യാപിക്കും. എക്സിക്യൂട്ടീവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണുള്ളത്. ഇതിൽ 17 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രധാന കളിക്കാരെയാണ് ബാക്കി 6 സ്ഥാനങ്ങളിലേക്ക് നോമിനേറ്റ് ചെയ്യുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |