കോഴിക്കോട്: ദേശീയപാത വികസനം തുടങ്ങിയതോടെ അപകടം പതിവായ ബൈപാസിൽ ഇനി അപകടം കുറയും. കരാറെടുത്ത കമ്പനി അപകട സാദ്ധ്യതയുള്ള ഭാഗങ്ങളിൽ ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് അപകട മുന്നറിയിപ്പ് ഗേറ്റുകൾ സ്ഥാപിച്ചു തുടങ്ങി. റോഡുപണി തുടങ്ങിയതോടെ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന തൊണ്ടയാട്- പൂളാടിക്കുന്ന് ബൈപാസിലാണ് ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
ദേശീയപാതയിലെ വലിയ കയറ്റങ്ങൾ ഒഴിവാക്കാൻ റോഡ് കുഴിച്ച് നിരപ്പാക്കൽ തുടങ്ങിയതോടെ നിലവിലെ റോഡിൽ നിന്ന് വാഹനങ്ങൾ നിയന്ത്രണം വിട്ട് പുറത്തേക്ക് ചാടുന്നത് നിത്യസംഭവമായിരുന്നു. മഴ കൂടിയായതോടെ അപകട പരമ്പരയായി. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ വാഹനങ്ങൾ റോഡിന് പുറത്തേക്ക് ചാടിയുണ്ടായ അപകടത്തിൽ നിരവധി പേരാണ് മരിച്ചത്. റോഡ് വീതിയാക്കൽ മന്ദഗതിയിലാണെന്നും അപകട മുന്നറിയിപ്പില്ലാതെയാണ് പണി നടക്കുന്നതെന്നുമുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് കരാർ കമ്പനി സുരക്ഷാ സംവിധാനങ്ങളുമായി രംഗത്തെത്തിയത്. വേങ്ങേരി ജംഗ്ഷനും മൊകവൂരിനും ഇടയിൽ വലിയ കുഴികളെടുത്ത ഭാഗത്താണ് ഇരുമ്പ് ഷീറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. തുടക്കത്തിൽ കരാറെടുത്ത കമ്പനി പ്ലാസ്റ്റിക് പൈപ്പിൽ കോൺക്രീറ്റ് നിറച്ചാണ് അതിര് തിരിച്ചിരുന്നത്. ഇത് കാറ്റിലും മഴയിലും വീഴുന്നത് പതിവായി. റോഡിലേക്ക് വീണുകിടക്കുന്ന പൈപ്പിന് മുകളിൽ വാഹനങ്ങൾ കയറിയും അപകടങ്ങളുണ്ടായി. 2024ൽ ആറുവരി പൂർത്തിയാക്കുമെന്നാണ് കരാറെടുത്ത കമ്പനി കഴിഞ്ഞമാസം എം.പിയടക്കമുള്ളവരുടെ യോഗത്തിൽ പറഞ്ഞത്. എന്നാൽ മഴ തുടങ്ങിയതോടെ പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങുന്നത്. പലയിടത്തും നിർമാണം നിന്നുപോയ സ്ഥിതിയുമുണ്ട്. ദേശീയപാത വികസനം വൈകുന്നതിനെതിരെ പല സമയങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. നിർമാണം വിലയിരുത്താൻ കഴിഞ്ഞ മാസം ചേർന്ന ഉന്നതതല യോഗത്തിലുണ്ടായ നിർദ്ദേശ പ്രകാരമാണ് ഇപ്പോഴത്തെ സുരക്ഷയൊരുക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |