ഡൽഹി നിയമസഭ:
ആകെ അംഗങ്ങൾ 70
ആംആദ്‌മി : 62
ബി.ജെ.പി: 8
കേവല ഭൂരിപക്ഷം 36
ന്യൂഡൽഹി:ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ തങ്ങളുടെ 40 എം.എൽ.എമാർക്ക് 20 കോടി രൂപ വീതം ബി.ജെ.പി വാഗ്‌ദാനം ചെയ്‌തെന്ന് ആംആദ്‌മി പാർട്ടി ആരോപണം.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ വിളിച്ച അടിയന്തര യോഗത്തിൽ 62 എം.എൽ.എമാരിൽ 53പേരും പങ്കെടുത്തതിനാൽ ഭീഷണി ഒഴിവായെന്നും പാർട്ടി വ്യക്തമാക്കി. നാടകീയ സംഭവങ്ങൾക്കിടെ ഡൽഹി നിയമസഭയുടെ അടിയന്തര സമ്മേളനം ഇന്നു ചേരും.
തങ്ങളുടെ ചില എം.എൽ.എമാരെ ബി.ജെ.പി വശത്താക്കിയെന്ന് ആംആദ്‌മി പാർട്ടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 70 അംഗ നിയമസഭയിൽ 62 പേരുള്ള ആംആദ്‌മിയുടെ 40 അംഗങ്ങളെയാണ് വിലയ്‌ക്കെടുക്കാൻ
ബി. ജെ. പി ശ്രമിച്ചത്. എന്നാൽ ഹിമാചൽ പ്രദേശിലുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ജയിലിലായ മന്ത്രി സത്യേന്ദ്ര ജെയിൻ, വിദേശത്തുള്ള ചില അംഗങ്ങൾ എന്നിവരൊഴികെ 53 പേരും യോഗത്തിൽ പങ്കെടുത്തെന്ന് പാർട്ടി വക്താവും എം.എൽ.എയുമായ സൗരഭ് ഭരദ്വാജ് അറിയിച്ചു. വരാത്തവർ മുഖ്യമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചതായും ആംആദ്‌മി സർക്കാർ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിന് ശേഷം കേജ്‌രിവാൾ എം.എൽ.എമാർക്കൊപ്പം ഗാന്ധി സ്‌മൃതിയിലെത്തി പ്രാർത്ഥിച്ചു.
എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി സമാഹരിച്ച 800 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ആംആദ്‌മി ആരോപണം വെറും 'പബ്ളിസിറ്റി സ്റ്റണ്ട്' ആണെന്ന് ബി.ജെ.പി എംപി മനോജ് തിവാരി പറഞ്ഞു. മദ്യ കുംഭകോണത്തിൽ മൗനം പാലിക്കുന്ന കേജ്‌രിവാൾ ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. കോഴ വാഗ്‌ദാനം ചെയ്‌ത ബി.ജെ.പി നേതാക്കളുടെ പേരു വെളിപ്പെടുത്താൻ അദ്ദേഹം കേജ്‌രിവാളിനെ വെല്ലുവിളിച്ചു.
സി.ബി.ഐ, ഇഡി അന്വേഷണങ്ങൾ, മന്ത്രിമാരെ ലക്ഷ്യമിട്ടുള്ള റെയ്ഡുകൾ, എം.എൽ.എമാരെ ചാക്കിടാൻ ബി.ജെ.പി നടത്തുന്ന നീക്കങ്ങൾ തുടങ്ങിയവ നിയമസഭ ചർച്ച ചെയ്യും.
മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ നടന്ന സി.ബി.ഐ റെയ്ഡിന് പിന്നാലെയാണ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായുള്ള ആം ആദ്മി ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |