തലശേരി: വിവാദങ്ങൾക്കൊടുവിൽ പാനൂർ ചമ്പാടെ ദമ്പതികളുടെ പൂട്ടിക്കിടന്ന വ്യവസായ സ്ഥാപനം ഇന്നലെ രാവിലെ മുതൽ തുറന്നുപ്രവർത്തിച്ചു. തലശേരി കണ്ടിക്കലിലെ വ്യവസായ പാർക്കിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ സ്ഥാപനമാണ് രാവിലെ പത്തരയോടെ തുറന്നത്. നഗരസഭാ റവന്യൂ അധികൃതർ നേരിട്ടെത്തി സ്ഥാപനത്തിന്റെ താക്കോൽ ഉടമയായ ശ്രീവിദ്യയ്‌ക്ക് കൈമാറി.
വ്യവസായമന്ത്രി പി. രാജീവിന്റെ ഇടപെടലാണ് പ്രശ്‌നം പരിഹരിച്ചത്. ഫർണിച്ചർ സ്ഥാപനത്തിന്റെ മുമ്പിൽ മഴവെള്ളം കയറാതിരിക്കാനായി ആറുമീറ്റർ നീളത്തിൽ ഷീറ്റിട്ടതിനാണ് സ്ഥാപന ഉടമകളായ രാജ് കബീറിനും ഭാര്യ ശ്രീവിദ്യയ്‌ക്കും തലശേരി നഗരസഭ നാലുലക്ഷത്തിലേറെ രൂപ പിഴയിട്ടത്. എന്നാൽ ഇതടയ്‌ക്കാതെ ഇവർ ഹൈക്കോടതിയെ സമീപിച്ച് ഇളവ് നേടി. ഇതുപ്രകാരം അടയ്‌ക്കാനുള്ള 41,600 രൂപയുടെ ചെക്ക് ഉടമകൾ നേരത്തെ നൽകിയിരുന്നു.
നഗരസഭയോട് യാതൊരു വിരോധവുമില്ലെന്ന് കാണാതായ ദമ്പതികൾ പറഞ്ഞു. വ്യാപാരികളുടെ പ്രശ്നം മനസിലാക്കി നഗരസഭ അനുകൂലമായ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും സ്ഥാപനത്തിന്റെ നടത്തിപ്പ് അവകാശം മകന് കൈമാറുകയാണെന്നും ശ്രീവിദ്യയും രാജ് കബീറും പറഞ്ഞൂ.
വ്യവസായമന്ത്രി പി. രാജീവ് ദമ്പതികളുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു.
സി.പി.എം പ്രദേശിക നേതൃത്വം സന്ദർശിച്ചു
വിവാദങ്ങൾ പരിഹരിക്കാനുള്ള സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം തലശേരിയിലെ പ്രാദേശിക നേതൃത്വം ദമ്പതികളെ സന്ദർശിക്കുകയും നഗരസഭയുടെ ഭാഗത്തു നിന്നും ഇനി യാതൊരു ശല്യവും ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുകയും ചെയ്‌തു.
വ്യവസായ യൂണിറ്റിന് നഗരസഭ പൂട്ടിട്ടതിനെ തുടർന്ന് ദമ്പതികൾ നാടുവിട്ടത് ഏറെ വിവാദമായിരുന്നു. വെള്ളിയാഴ്‌ച രാവിലെ രാവിലെ പത്തരയോടെ പാനൂർ പൊലീസിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ നിന്നും എത്തിച്ച ഇവരെ തലശേരി കോടതിയിൽ ഹാജരാക്കി ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |