കോഴിക്കോട്: ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഡി.ടി.പി.സി യും പ്രൊവിഡൻസ് വുമൺസ് കേളേജിലെ ട്രാവൽ ആൻഡ് ടൂറിസം മനേജ്‌മെന്റ് വകുപ്പും സംയുക്തമായി മുന്നിട്ടിറങ്ങിയതോടെ കോഴിക്കോട് ബീച്ചിലെ ചുമരുകളെല്ലാം ഓണക്കാഴ്ചകൾകൊണ്ട് നിറഞ്ഞു.
കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ വിളിച്ചുപറയുന്ന, മാലാഖയെപ്പോലെ ചിറകുവിരിച്ച് പറന്നുയരുന്ന ഓട്ടോറിക്ഷയും മാവേലിയും ഓട്ടോക്കാരനുമാണ് ചുമരുകളിൽ സ്ഥാനംപിടിച്ച ചിത്രങ്ങളിലൊന്ന്. ബീച്ചിലെ തകർന്ന കടൽപാലവും മിഠായിത്തെരുവും കുറ്റിച്ചിറയിലെ മിശ്ക്കാൽ പള്ളിയും, ഫറോക്ക് പഴയ ഇരുമ്പുപാലവും, മാനാഞ്ചിറയും, കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഉപ്പിലിട്ടതും ഐസൊരുതിയും വിൽക്കുന്ന ഉന്തുവണ്ടി, പുലിക്കളിരൂപം, വർണാഭമായ ഓണപ്പൂക്കളവും ഓണത്തിന്റെ മാറ്റുകൂട്ടുന്ന വള്ളംകളിയും കഥകളിയും തിരുവാതിരയുമെല്ലാം ചുമരിൽ കാണാം. ടൂറിസം ക്ലബ് അംഗങ്ങളായ 32 വിദ്യാർത്ഥികളാണ് ബീച്ചിലെ ഓണഘോഷ സംഘാടകസമിതിയുടെ ചുമരുകളിൽ ഓണക്കാഴ്ചകളൊരുക്കിയത്. മാവേലിയുടെ ചിത്രമാണ് ബീച്ചിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത്. കോഴിക്കോടിന്റെ തനതു പ്രത്യേകതകളും, ഒപ്പം പരമ്പരാഗത ഓണഘോഷവും സമന്വയിപ്പിച്ച് ഒരുക്കിയ ചുമർചിത്രം കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |