കൊച്ചി/മരട്: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സുഹൃത്തിനെ യുവാവ് വീൽ സ്‌പാനർകൊണ്ട് അടിച്ചുകൊന്നു. കൊടുങ്ങരപ്പള്ളി വടശേരിത്തൊടി വീട്ടിൽ അജയ് കുമാർ ബാലസുബ്രഹ്മണ്യമാണ് (25) കൊല്ലപ്പെട്ടത്. പ്രതി പാലക്കാട് സ്വദേശി സുരേഷിനെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
നെട്ടൂർ പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള ലോഡ്‌ജിനുസമീപം ശനിയാഴ്‌ച രാത്രി ഒരു മണിയോടെയാണ് സംഭവം. അജയ് വന്നത് തന്റെ ഭാര്യയെ സ്വകാര്യമായി കാണാനാണെന്ന് കരുതിയ സുരേഷ് അജയ് താമസിച്ചിരുന്ന ലോഡ്ജിലെത്തി. ഭാര്യ അമ്പിളിയെ കാറിലിരുത്തിയശേഷമാണ് സുരേഷ് ലോഡ്ജ് മുറിയിലെത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ, കൈയിൽ കരുതിയ വീൽ സ്‌പാനർകൊണ്ട് സുരേഷ് അജയ് കുമാറിനെ ആക്രമിച്ചു. രക്ഷപെട്ടോടിയ അജയിനെ പിന്നാലെയെത്തി റോഡിൽവച്ച് അടിച്ചുകൊല്ലുകയായിരുന്നു. ഇതിനിടെ ലോഡ്ജ് ജീവനക്കാർ ഓടിയെത്തിയെങ്കിലും സുരേഷ് ഭീഷണിപ്പെടുത്തി അകറ്റി. ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്.
പാലക്കാട്ടെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അജയ് കുമാറും അമ്പിളിയും ഒന്നിച്ചായിരുന്നു ജോലി ചെയ്‌തിരുന്നത്. മൂന്നു മാസം മുമ്പ് എറണാകുളത്ത് ജോലി കിട്ടിയ യുവതി കുണ്ടന്നൂരിൽ പേയിംഗ് ഗസ്റ്റായി കഴിയുകയായിരുന്നു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് മൂന്നോടെ യുവതിയെ കാണാൻ നെട്ടൂരിലെത്തിയ അജയ് ഇവിടെ റൂമെടുത്തു. കൂടെ താമസിക്കുന്ന സഹപ്രവർത്തകയോട് ഭർത്താവിനെ കാണാനെന്ന് പറഞ്ഞ് ഇറങ്ങിയ യുവതി അജയ് കുമാറിനെ കാണാനെത്തി. ഇതിനിടെ സഹപ്രവർത്തക സുരേഷിനെ വിളിക്കുകയും വിവരം പറയുകയുമായിരുന്നു. ഇയാൾ ഭാര്യയെ വിളിച്ചപ്പോൾ താൻ കൂട്ടുകാരിയുടെ വീട്ടിലാണെന്നാണ് പറഞ്ഞത്. ഇതാണ് കൊലപാതകത്തിന് ഇടയാക്കിയത്.
യുവതിയുടെ മൊഴി
തനിക്ക് നൽകാനുള്ള പണം തിരികെ നൽകാനാണ് സുഹൃത്തായ അജയ് എത്തിയതെന്നും ഭർത്താവിന് തന്നെ സംശയമായിരുന്നെന്നും സുരേഷിന്റെ ഭാര്യയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇൻഷ്വറൻസ് വിഭാഗം ജീവനക്കാരിയുമായ യുവതി പൊലീസിന് മൊഴി നൽകി. അജയ് കുമാറിനെ ക്രൂരമായി മർദ്ദിക്കുന്ന സി.സി.ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പാലക്കാട് സ്വകാര്യ ഗ്യാസ് ഏജൻസിയിൽ വിതരണക്കാരനാണ് സുരേഷ്. നാലുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |