പത്തനംതിട്ട: ഒാണം ഒരുങ്ങാൻ വ്യത്യസ്ത ഇനം വിഭവങ്ങളുമായി കുടുംബശ്രീയും രംഗത്ത്. ഉപ്പേരികളും ധാന്യപ്പൊടികളും അത്തപ്പൂവിനുള്ള പൂക്കളുമെല്ലാം കുടുംബശ്രീയുടെ സ്റ്റാളുകളിൽ നിന്ന് ലഭിക്കും. ജില്ലയിലെ 58 തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീ സ്റ്റാളുകൾ തുറക്കും. കൂടാതെ, സർക്കാരിന്റെ വിവിധ ഒാണം വിപണനമേളകളിലും കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനത്തിനെത്തും.
ഉപ്പേരികളും ധാന്യപ്പൊടികളും കുടുംബശ്രീ യൂണിറ്റുകളിൽ തയ്യാറായി വരുന്നു. ഉപ്പേരികളിൽ വാഴയ്ക്കയും കപ്പയും ശർക്കരവരട്ടിയുമാണ് പ്രധാനം. സർക്കാരിന്റെ ഒാണക്കിറ്റിലേക്ക് മൂന്ന് ലക്ഷം ശർക്കരവരട്ടി പായ്ക്കറ്റുകൾ കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കി നൽകി. മുളക് പൊടി, മല്ലിപ്പൊടി, പുട്ടുപൊടി തുടങ്ങിയവയാണ് ഭക്ഷ്യധാന്യങ്ങൾ. ആദ്യ സ്റ്റാൾ കുന്നന്താനത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചു.
ചെറുകിട സംരംഭകരും രംഗത്ത്
ഒാണത്തോടനുബന്ധിച്ച് വിവിധ ചെറുകിട സംരംഭകരും വിഭവങ്ങൾ തയ്യാറാക്കി വരുന്നു. ചക്കിലാട്ടിയ എണ്ണ വിവിധയിനം, കറിപ്പൊടികൾ, ധാന്യപ്പൊടികൾ, ചിപ്‌സ്, പലഹാരങ്ങൾ തുടങ്ങിയവ ചെറുകിട യൂണിറ്റുകളിൽ ലഭിക്കും. പരമ്പരാഗത രീതിയിൽ ധാന്യങ്ങൾ ഉണക്കിപ്പൊടിച്ചാണ് പായ്ക്കറ്റുകളിലാക്കുന്നത്. ഇവ കടകൾ മുഖേനയും വിൽപ്പനയ്ക്കെത്തും.
മായം ചേർത്താൽ പിടിവീഴും
കുടുംബശ്രീയുടേതായാലും ചെറുകിട സംരംഭകരുടേതായാലും ഭക്ഷ്യ സാധനങ്ങളിൽ മായം ചേർത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിടിവീഴും. പാൽ, ശർക്കര, നെയ്യ്, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, അരി, യീസ്റ്റ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. സംശയം തോന്നിയാൽ സാമ്പിൾ എടുത്ത് മൊബൈൽ ലാബിൽ പ്രാഥമിക പരിശോധന നടത്തും. വിശദമായ പരിശോധനയ്ക്ക് ശേഷം നടപടി സ്വീകരിക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കും. രജിസ്റ്റർ ചെയ്യാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.ജില്ലയിലെ മുഴുവൻ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറക്കും.
കൃഷിവകുപ്പിന്റെ 77 ഓണച്ചന്തകൾ
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ കുടുംബശ്രീ മുഖേന ജില്ലയിൽ 77 ഓണച്ചന്തകൾ ആരംഭിക്കും. കർഷകരിൽ നിന്ന് പച്ചക്കറികൾ നേരിട്ട് സംഭരിച്ച് ഓണച്ചന്തകൾ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഓണ വിപണിക്കായി പച്ചക്കറികൾ പൊതു വിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം വില നൽകി കർഷകരിൽ നിന്ന് സംഭരിക്കും.
ഇത്തരത്തിൽ സരംഭിച്ച പച്ചക്കറികൾ ഓണ വിപണികളിലൂടെ വിൽപ്പന നടത്തുമ്പോൾ പൊതു വിപണിയിലെ വിലയേക്കാൾ 30 ശതമാനം കുറച്ച് വിപണനം നടത്തുകയും ചെയ്യും. നാലു മുതൽ ഏഴു വരെയാണ് ഓണവിപണി നടക്കുന്നത്. കൃഷിഭവൻ, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഓണ വിപണികൾക്കായി നൽകുന്ന കർഷകന് അനുമോദനപത്രം നൽകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ഡി.ഷീല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |