ചാത്തന്നൂർ: ചിറക്കര ഏലയിൽ സംഘടിപ്പിച്ച മരമടി മത്സരം ജില്ലാ ഭരണകൂടം തടഞ്ഞു. സംഘാടകർ ഉരുക്കളുമായി മരമടി കണ്ടത്തിലിറങ്ങി പ്രതിഷേധിച്ചതോടെ പൊലീസ് നോക്കിനിൽക്കെ സബ് കളക്ടർ കണ്ടത്തിലേക്ക് ഓടിയിറങ്ങി ഇവരെ തടയുകയായിരുന്നു.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കേരള കർഷക സംഘത്തിന്റെ ചാത്തന്നൂർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായാണ് മരമടി സംഘടിപ്പിച്ചത്. എന്നാൽ മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരം ജില്ലാ കളക്ടർ നേരത്തെ നിരോധിച്ചിരുന്നു.
സംഭവം സംഘർഷത്തിന്റെ വക്കോളമെത്തിയെങ്കിലും സംഘാടകരുടെയും പൊലീസിന്റെയും ഇടപെടലിലൂടെ അനിഷ്ട സംഭവങ്ങൾ ഒഴിവായി.
ഞാറ്റുവേല കഴിഞ്ഞ് മരമടിയും മകരകൊയ്ത്ത് കഴിഞ്ഞ് നെടും കുതിരയെടുപ്പും നടക്കുന്ന ചിറക്കരയിൽ കർഷകരും ജനങ്ങളും ആവേശത്തിലായിരുന്നു. 10 മണിക്ക് തന്നെ മരമടി നടക്കുമെന്ന് സംഘാടകർ അറിയിപ്പ് നൽകിയതോടെ പാരിപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടർ അൽ ജബ്ബാർ മരമടി നിരോധിച്ച കാര്യം മൈക്കിലൂടെ വീണ്ടും അറിയിപ്പ് നൽകി. നിരോധനം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടർ താക്കീത് നൽകി.
തുടർന്ന് ക്ഷേത്രമൈതാനിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധം മരമടി കണ്ടത്തിനടുത്തെത്തിയപ്പോഴാണ് സബ് കളക്ടർ കണ്ടത്തിലിറങ്ങി ഉരുക്കളെ തടഞ്ഞത്. ഇത് കണ്ട് പൊലീസും പ്രതിഷേധക്കാരെ വളഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെയാണ് മരമടി പ്രേമികൾ പിരിഞ്ഞുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |