ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതിർത്തിയിലെ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു. ബന്ധങ്ങൾ നല്ല രീതിയിൽ സുസ്ഥിരമായി തുടരാൻ പരസ്പര ബഹുമാനം, താത്പര്യം എന്നിവ പ്രധാനമാണെന്നും ഏഷ്യാ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉന്നതതല ഇടപെടലുകൾക്ക് ശേഷവും ഇന്ത്യ-ചൈന അതിർത്തിയിൽ കാര്യമായ സേനാപിൻമാറ്റം നടക്കാത്ത സാഹചര്യത്തിലാണ് ജയശങ്കറിന്റെ പ്രസ്‌താവന.
ഭാവിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം എങ്ങനെ വികസിക്കും എന്നതിനെ ആശ്രയിച്ചാണ് ഏഷ്യയുടെ ഭാവി. ബന്ധങ്ങൾ ശുഭകരമായ രീതിയിലേക്ക് മടങ്ങാനും സുസ്ഥിരമായി തുടരാനും കഴിയണം. പരസ്പരമുള്ള സംവേദനക്ഷമത, ബഹുമാനം,താത‌്പര്യം എന്നീ ഘടകങ്ങൾ പ്രധാനമാണ്. ചൈനയുടെ നിലപാട് എല്ലാവർക്കും നന്നായി അറിയാം. അതിർത്തിയുടെ അവസ്ഥയാണ് ബന്ധത്തിന്റെ അവസ്ഥ നിർണ്ണയിക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല.
ഏഷ്യയുടെ സാദ്ധ്യതകളും വെല്ലുവിളികളും ഇന്തോ-പസിഫിക്കിലെ സംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചിലർക്ക് മേഖലയിൽ നിക്ഷിപ്ത താത‌്പര്യങ്ങളുണ്ട്. ക്വാഡ് കൂട്ടായ്‌മയ്‌ക്ക് അന്താരാഷ്ട്ര സമൂഹത്തിൽ മികച്ച പിന്തുണ ലഭിക്കുന്നത് കൊണ്ടാണ് അവരുടെ പ്രവർത്തനങ്ങൾ ഒതുങ്ങുന്നത്. ഏഷ്യയിൽ സമവായം രൂപീകരിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ്.
സാമ്പത്തികവും ജനസംഖ്യാപരവുമായ പ്രവണതകൾ ഏഷ്യയുടെ വികസനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബന്ധങ്ങളിലെ വിള്ളലുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെടേണ്ടതുണ്ട്. പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കേണ്ടതുണ്ട്. മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളിൽ കൂടിയാലോചനകൾ വേണം. കണക്റ്റിവിറ്റി സുതാര്യവും പ്രായോഗികവും വിപണി അടിസ്ഥാനമാക്കിയുള്ളതുമായിരിക്കണം. വികസന അജണ്ടകൾ വിശാലാടിസ്ഥാനത്തിലും ആഗോള സമവായം ലക്ഷ്യമിട്ടുമായിരിക്കണം. ഉടമ്പടികളും വിധിന്യായങ്ങളും സൂക്ഷ്മമായി പാലിക്കാനും ശ്രദ്ധവേണം. അവ സൗകര്യത്തിന് അനുസരിച്ച് തീരുമാനിക്കേണ്ടതല്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |