കൊല്ലം: കോടികൾ മുടക്കി സ്ഥാപിച്ച ശൂരനാട് റൈസ് മിൽ നാടിന് മാനക്കേടാകുന്നു. കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിലും മെഷിനറികൾ സ്ഥാപിക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം.
നെല്ല് ഉൾപ്പെടെയുള്ള കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലിറക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്താണ് ശൂരനാട്ട് റൈസ് മിൽ എന്ന ആശയം മുന്നോട്ടുവച്ചത്.
ശൂരനാട് ബ്രാൻഡഡ് അരിക്കൊപ്പം വിവിധതരം അരിപ്പൊടികൾ വിപണിയിലെത്തിക്കുക, മഞ്ഞൾപ്പൊടി, കുറുവപ്പൊടി എന്നിവയുടെ ഉത്പാദനം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇത് കർഷകർക്കും വലിയ പ്രതീക്ഷ നൽകിയിരുന്നു. കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.04 ഏക്കർ ഭൂമിയിൽ 28 സെന്റ് സ്ഥലം വിട്ടുനൽകി. 2015- 20 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിർമ്മാണം ആരംഭിച്ചു. ഹൗസിംഗ് ബോർഡിനായിരുന്നു നിർമ്മാണ ചുമതല. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.25 കോടി വിനിയോഗിച്ച് കെടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. തുടർന്നുവന്ന ജില്ലാ പഞ്ചായത്ത് മെഷിനറികൾ സ്ഥാപിക്കുന്നതിന് 35 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ല. ഇതോടെ ഒന്നേകാൽ കോടി രൂപ ചെലവഴിച്ച് റൈസ് മില്ലിനായി ഒരുക്കിയ സംവിധാനങ്ങൾ പാഴാവുകയാണ്.
കെട്ടിട നിർമ്മാണ ചെലവ് ₹ 1.25 കോടി
യന്ത്രങ്ങൾക്ക് വകയിരുത്തിയത് ₹ 35 ലക്ഷം
ശൂരനാട് ബ്രാൻഡ് അരിയായിരുന്നു ലക്ഷ്യം. ഗ്രാമപഞ്ചായത്ത് വസ്തു വിട്ടുനൽകി. ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്സ് കമ്പനി രജിസ്റ്റർ ചെയ്ത് മിൽ പ്രവർത്തിപ്പിക്കണം. ഇല്ലെങ്കിൽ ഭൂമി ഗ്രാമപഞ്ചായത്തിന് തിരികെ നൽകണം.
എസ്. ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ശൂരനാട് വടക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |