തിരുവനന്തപുരം: മന്ത്രി മിന്നൽ പരിശോധനയ്ക്ക് എത്തിയപ്പോൾ പൂജപ്പുരയിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസിൽ ഡ്യൂട്ടിയിലില്ലാതിരുന്ന അസി. എൻജിനീയർ മമതയെ എറണാകുളം റോഡ്സ് സെക്ഷനിലേക്ക് മാറ്റി. പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇവിടെ ഉദ്യോഗസ്ഥർ പതിവായി മുങ്ങുന്നെന്ന പരാതിയെ തുടർന്നാണ് തിങ്കളാഴ്ച വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തിയത്. അസി.എൻജിനീയർ അവധിയിലാണെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. ലീവ് രജിസ്റ്റർ ആവശ്യപ്പെട്ടപ്പോൾ എൻജിനീയറുടെ കൈവശമാണെന്ന് മറുപടി നൽകി. നാലുപേരുള്ള ഓഫീസിൽ രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ.
ഒരാൾ സൈറ്റിലാണെന്ന് പറഞ്ഞെങ്കിലും അന്വേഷണം നടന്നുവരികയാണ്. അസി. എൻജിനിയർ അവധി വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഒപ്പിട്ട് മുങ്ങുന്നത് പതിവായതിനാലാകാം അവധി രജിസ്റ്ററും മറ്റ് രേഖകളും നൽകാതിരുന്നതെന്ന് ആക്ഷേപമുണ്ട്. വിശദമായ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. ഓഫീസിലെത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറുന്നില്ലെന്നും മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാറിനൊപ്പം മന്ത്രി മിന്നൽ പരിശോധന നടത്തിയത്. തലസ്ഥാന നഗരിയിലെ കേരള റോഡ് ഫണ്ട് ബോർഡ് ഓഫീസിലും ജീവനക്കാരുടെ കൃത്യവിലോപം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് മന്ത്രി മിന്നൽ പരിശോധന നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |