നിലവിലെ ചാമ്പ്യൻ എമ്മ റഡുക്കാനുവും മുൻ ചാമ്പ്യൻ നവോമി ഒസാക്കയും യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽപുറത്ത്
ഇഗ ഷ്വാംടെക്ക്,ആലിസ് കോർനെറ്റ്,കോളിൻസ് റാഫേൽ നദാൽ, ഇസ്നർ,മാരിൻ സിലിച്ച് രണ്ടാം റൗണ്ടിൽ
ന്യൂയോർക്ക്: യു.എസ്. ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ അടിതെറ്റി വനിതാസിംഗിൾസിലെ നിലവിലെ ചാമ്പ്യൻ എമ്മ റാഡുക്കാനുവും മുൻ ചാമ്പ്യനും മുൻ ലോക ഒന്നാം നമ്പരുമായ നവോമി ഒസാക്കയും.
ബ്രിട്ടീഷ് താരമായ എമ്മയെ ആദ്യ റൗണ്ടിൽ ഫ്രഞ്ച് വെറ്ററൻ താരം ആലിസ് കോർനെറ്റാണ് നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്. സ്കോർ 6-3,6-3. 19കാരിയായ എമ്മയ്ക്കെതിരെ ഒരു മണിക്കൂർ 42 മിനിട്ട് പൊരുതിയാണ് 32കാരിയായ കോർനെറ്റ് വിജയം കണ്ടത്. കഴിഞ്ഞ വർഷങ്ങൾ 10 മത്സരങ്ങളിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതിരുന്ന എമ്മയ്ക്ക് ഇത്തവണ ആദ്യ മത്സരത്തിൽതന്നെ പിടിവിട്ടുപോവുകയായിരുന്നു.
രണ്ട് തവണ ജേതാവായ ജപ്പാന്റെ നവോമി ഒസാക്കയെ ആദ്യ റൗണ്ടിൽ അമേരിക്കയുടെ ഡാനിയേല കോളിൻസാണ് നേരിട്ടുള്ള സെറ്റുകൾക്ക് (7-6, 6-3) പരാജയപ്പെടുത്തിയത്.കരിയറിൽ ഇതുവരെ നാലു തവണ ഏറ്റുമുട്ടിയതിൽ ഒസാക്കയ്‌ക്കെതിരായ കോളിൻസിന്റെ ആദ്യ ജയമാണിത്. ഈ വർഷം ഫ്രഞ്ച് ഓപ്പണിലും ഒസാക്ക ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. ഇതോടെ റാങ്കിംഗിൽ 44-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. മുൻ ചാമ്പ്യൻ അമേരിക്കയുടെ വീനസ് വില്യംസിനും ആദ്യ റൗണ്ടിൽ തോൽവി വഴങ്ങേണ്ടിവന്നു.വാൻ ഉറ്റിവ്യാൻകാണ് നേരിട്ടുള്ള സെറ്റുകൾക്ക് വീനസിനെ മടക്കി അയച്ചത്.
അതേസമയം വനിതാ സിംഗിൾസിൽ ടോപ്‌സീഡ് പോളിഷ് താരം ഇഗ ഷ്വാംടെക്കും പുരുഷ സിംഗിൾസിൽ രണ്ടാം സീഡ് സ്പാനിഷ് താരം റാഫേൽ നദാലും രണ്ടാം റൗണ്ടിൽ കടന്നു. ഓസ്‌ട്രേലിയൻ താരം റിങ്കി ഹിജികാത്തയെ നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ 4-6, 6-2, 6-3, 6-3ന് പരാജയപ്പെടുത്തിയാണ് നദാൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 2019-ൽ ജേതാവായ ശേഷം ഇതാദ്യമായാണ് നദാൽ യുഎസ് ഓപ്പണിൽ മത്സരിക്കാനിറങ്ങിയത്. റിങ്കിക്കെതിരേ ആദ്യ സെറ്റ് നഷ്ടമായ ശേഷം തകർപ്പൻ തിരിച്ചുവരവാണ് താരം നടത്തിയത്. ഇക്കുറി നൊവാക്ക് ജോക്കോവിച്ച് മത്സരിക്കാനില്ലാത്തതിനാൽ കിരീടപ്രതീക്ഷയോടെയാണ് നദാൽ കളിക്കുന്നത്.
ഇഗ ആദ്യ റൗണ്ടിൽ ഇറ്റാലിയൻ താരം ജാസ്മിൻ പൗളിനിയെയാണ് കീഴടക്കിയത്.സ്കോർ :6-3,6-0.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |