മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നവരെ പിടികൂടാൻ എയർ കസ്റ്റംസും പൊലീസും വലിയ ജാഗ്രത കാണിക്കുമ്പോഴും സ്വർണ്ണം കടത്തുന്നവരുടെ എണ്ണത്തിൽ അൽപ്പം പോലും കുറവില്ല. എയർ കസ്റ്റംസ് പരിശോധനയിൽ പിടിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാളും 49.42 ശതമാനം വർദ്ധനവാണ് കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്തിൽ ഉണ്ടായിട്ടുള്ളത്. 1.09 കോടിയുടെ ഫോറിൻ കറൻസികളും കരിപ്പൂരിൽ പിടികൂടിയിട്ടുണ്ട്. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് എയർപോർട്ടിന് പുറത്ത് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് പൊലീസും കൂടുതൽ ജാഗ്രതയോടെ സ്വർണ്ണക്കടത്ത് സംഘങ്ങളെ പൂട്ടാനായി രംഗത്തിറങ്ങിയത്. എയർ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് കോഴിക്കോട് പ്രിവന്റീവ് വിഭാഗവും, ഡി.ആർ.ഐ വിഭാഗവും വിമാനത്താവളത്തിൽ സ്വർണ്ണം പിടിക്കാറുണ്ട്. പുറത്ത് നിന്നും പൊലീസ് പിടിക്കുന്ന കേസുകൾ കോടതി മുഖാന്തരമാണ് കൈകാര്യം ചെയ്യുന്നത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നത് സ്ഥിരമായി പിടികൂടിയപ്പോൾ ധരിക്കുന്ന പാന്റ്സിലും ഉപകരണങ്ങളിലും രഹസ്യ സ്ഥലങ്ങളുണ്ടാക്കിയാണ് പുതിയ സ്വർണ്ണക്കടത്ത് രീതി. മുമ്പ് 20 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്തിനായിരുന്നു അറസ്റ്റ്. ഇപ്പോൾ 50 ലക്ഷമോ അതിന് മുകളിലോ മാർക്കറ്റ് വാല്യൂ ഉണ്ടെങ്കിൽ മാത്രമാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താറുള്ളത്. പരിധി 50 ലക്ഷമായിട്ട് പോലും ജനുവരി മുതൽ ആഗസ്റ്റ് വരെ 146 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പേർ റിമാൻഡിലുമാണ്.
ജീവനക്കാരും പിടിയിലാവുമ്പോൾ
മൂന്ന് മാസം മുമ്പ് വിമാനത്താവളത്തിലെ കാബിൻ ക്രൂ അംഗം സ്വർണ്ണം കടത്തിയതിന് പിടിയിലായിരുന്നു. സ്വർണ്ണക്കടത്തുകാർക്ക് ഒത്താശ ചെയ്ത് കൊടുത്ത കസ്റ്റംസ് സൂപ്രണ്ടും പിടിയിലായി. ഏറ്റവും ഒടുവിൽ വിമാനത്താവളത്തിലെ ക്ലീനിംഗ് വിഭാഗത്തിലുള്ള മുതിർന്ന ജീവനക്കാരിയും പിടിയിലായി. പിടിയിലായ കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കൽ നിന്നും യു.എ.ഇ കറൻസികളും കണക്കിൽ പെടാത്ത പണവും കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ഒത്താശ ചെയ്തും മറ്റും കൂട്ടുനിൽക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയെ പോലും സംശയ നിഴലിലാക്കും.
ഒരു വർഷത്തിൽ കസ്റ്റംസ് പിടിച്ചത് - 201.9 കിലോഗ്രാം
മാർക്കറ്റ് വാല്യൂ -103.88 കോടി
ആകെ കേസ് - 250
കഴിഞ്ഞ വർഷം പിടിച്ചത് 135.12 കിലോഗ്രാം
കേസുകൾ - 210
ഫെബ്രുവരി മുതൽ ജൂൺ വരെ പൊലീസ് പിടിച്ചത് - 36.3 കിലോഗ്രാം
കേസുകൾ - 43
തുക - 18.87 കോടി
പ്രതികളുടെ എണ്ണം - 42
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |