തലശ്ശേരി: സി.പി.ഐ ജില്ല സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമർശനം ഉയർന്നുവെന്നും പല ജില്ലകളിലും ഭാരവാഹി തിരഞ്ഞെടുപ്പിൽ കാനം പക്ഷത്തിന് തിരിച്ചടി കിട്ടിയെന്നുമുള്ള റിപ്പോർട്ടുകൾ മാദ്ധ്യമ സൃഷ്ടിയാണെന്ന് കാനം. കണ്ണൂർ ജില്ലാസമ്മളനത്തിലെ പ്രതിനിധി സമ്മേളനത്തിലാണ് ന്യായീകരണവുമായി കാനം രംഗത്തെത്തിയത്. പാർട്ടിക്കുള്ളിൽ വ്യത്യസ്ത പക്ഷങ്ങൾ ഉണ്ടെന്ന് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ചിലർ സെറ്റ് ചെയ്ത അജൻഡയാണ് ഒരേ രൂപത്തിലുള്ള വാർത്തയായി വരുന്നത്. ചില മാദ്ധ്യമങ്ങൾ വാർത്ത കെട്ടിച്ചമച്ച് അവതരിപ്പിക്കുകയാണ്. ചില ബുദ്ധികേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. അത് മാദ്ധ്യമപ്രവർത്തകരോ പാർട്ടി ശത്രുക്കളോ ആവാം. എറണാകുളം ജില്ലാസമ്മേളനത്തിൽ ചർച്ച ആരംഭിച്ചത് നാലു മണിക്കാണ്. മൂന്നുമണിയുടെ ചാനൽ വാർത്തയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമെന്ന വാർത്ത വന്നത്. മാദ്ധ്യമത്തിന്റെ വിശ്വാസ്യത നിലനിറുത്താൻ സമയമെങ്കിലും നോക്കണ്ടേ. മാദ്ധ്യമപ്രവർത്തനത്തിന്റെ ബാലപാഠം പഠിക്കാത്തവർ ഈ പണിചെയ്താൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും കാനം പറഞ്ഞു.
ഇന്ത്യൻ സാഹചര്യത്തിൽ സി.പി.ഐയും സി.പി.എമ്മും ഒന്നിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇടതുമുന്നണിക്കകത്തെ നേട്ടങ്ങളും കോട്ടങ്ങളും ഒരുമിച്ച് ഏറ്റെടുക്കണം. പരസ്പരം കലഹിക്കുന്ന പാർട്ടിയായി മുന്നണിക്കുള്ളിൽ മാറുന്നത് ശരിയല്ല. ദുർബലന്റെ ശബ്ദത്തിന് സമൂഹത്തിൽ വില ഇല്ല എന്ന് ഓർക്കണം. എൽ.ഡി.എഫ് ശക്തിപ്പെടുത്തുന്നതോടൊപ്പം സ്വയംശക്തമാകാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറിയായി ഉൾക്കൊള്ളാനാവാത്തത് സ്ത്രീവിരുദ്ധതയെന്ന് ബിജിമോൾ
അടിമാലിയിൽ ജില്ലാ സമ്മേളനത്തിൽ നടന്ന സെക്രട്ടറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സി.പി.ഐ നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ എം.എൽ.എ ഇ.എസ്.ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റ്. വനിതാ സെക്രട്ടറിയെന്ന ആവശ്യം പാർട്ടി അംഗീകരിച്ചില്ല. സ്ത്രീയെന്ന പരിഗണന ആവശ്യമില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നു.സെക്രട്ടറിയായി അംഗീകരിക്കാത്തത് സ്ത്രീ വിരുദ്ധതയാണ്. പേര് നിർദ്ദേശിച്ചപ്പോൾ ഡിഗ്രേഡിംഗും മോറൽ അറ്റാക്കും ഉണ്ടായി. ഒരു വനിതാ ജില്ലാ സെക്രട്ടറി എന്നത് പാർട്ടി തീരുമാനമാണെന്നും വനിതാ സെക്രട്ടറി വേണമെന്നാവശ്യപ്പെട്ടത് സി.പി.ഐ വനിതാവിഭാഗമായ എൻ.എഫ്.ഐ.ഡബ്ല്യൂ കേരള ഘടകമാണെന്നും ബിജിമോൾ പോസ്റ്റിൽ വ്യക്തമാക്കുന്നു.
'പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് സ്ത്രീവിരുദ്ധമാണ്. ബഹുഭൂരിപക്ഷം പുരുഷന്മാരും ജെൻഡർ ന്യൂട്രൽ പുറംകുപ്പായം അണിയുമെങ്കിലും വ്യക്തിഗതമായി യാഥാസ്ഥിതിക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരിൽ നിന്ന് വ്യത്യസ്തരല്ല എന്നാണ് അനുഭവം. സ്ത്രീയെന്ന നിലയിൽ സെക്രട്ടറി പദവിയിലേക്ക് പരിഗണിച്ചപ്പോൾ ജെൻഡർ പരിഗണന ആവശ്യമില്ലെന്ന് പറയുകയും എന്നെ അപമാനിക്കാൻ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികേട് ട്രോമയായി തന്നെ വേട്ടയാടും. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നുതമ്പുരാൻ ആയാലും അവരോട് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗിൽ പറഞ്ഞാൽ 'ഇറവറൻസാണ്'.സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരേ. കാരണം ഇത് ജനുസ് വേറെയാണ്-" ബിജിമോളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അന്ന് ഗോഡ്ഫാദർ പ്രയോഗം
ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങൾ പാർട്ടി നടപടിക്ക് കാണമാകുമെന്നാണ് വിലയിയിരുത്തൽ.2016ൽ എൽ. ഡി. എഫ് അധികാരത്തിൽ വന്നപ്പോൾ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകളിൽ അന്ന് പീരുമേട് എം.എൽ.എ ആയിരുന്ന ബിജിമോളുടെ പേരും സജീവമായിരുന്നെങ്കിലും പാർട്ടി പരിഗണിച്ചില്ല. ഇതിനെതിരെ തനിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണ് മന്ത്രിസ്ഥാനം കൈവിട്ട് പോയതെന്ന പരാമർശം നടത്തിയതിനെത്തുടർന്ന് സംസ്ഥാന കൗൺസിൽ പദവിയിൽനിന്ന് ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |