സെറീന വില്യംസ്,ഒൻസ് ജബേയുർ,മെദ്‌വദേവ് മൂന്നാം റൗണ്ടിൽ
ന്യൂയോർക്ക് : തന്റെ കരിയറിലെ അവസാന യു.എസ് ഓപ്പണിനിറങ്ങിയ മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് രണ്ടാം റൗണ്ടിലും തകർപ്പൻ വിജയം നേടി. ലോക രണ്ടാം റാങ്ക് താരമായ എസ്തോണിയൻ താരം ആനെറ്റ് കോണ്ടാവെയ്റ്റിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സെറീന കീഴടക്കിയത്. സ്കോർ : 7-6,2-6,6-2.
ആദ്യ സെറ്റിൽ ടൈബ്രേക്കറിലൂടെ വിജയിച്ച സെറീനയ്ക്ക് രണ്ടാം സെറ്റിൽ പിടിവിട്ടുപോയെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ അതേ സ്കോറിന് തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. 41-ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന സെറീന രണ്ട് മണിക്കൂറും 27 മിനിട്ടുമാണ് 26കാരിയായ ആനെറ്റിനോട് പിടിച്ചുനിന്നത്.
മറ്റൊരു രണ്ടാം റൗണ്ട്മത്സരത്തിൽ അഞ്ചാം സീഡ് ഒൻസ് ജബേയുർ 7-5,6-2 എന്ന സ്കോറിന് അമേരിക്കയുടെ മാൻഡിക്കിനെ കീഴടക്കി. അമേരിക്കൻ താരങ്ങളായ കോക്കോ ഗോഫ്,മാഡിസൺ കെയ്സ്,കാനഡയുടെ ബിയാങ്ക ആൻദ്രെസ്ക്യു എന്നിവരും രണ്ടാം റൗണ്ടിൽ വിജയം നേടിയപ്പോൾ മൂന്നാം സീഡ് മരിയ സക്കാരിയെ സീഡ് ചെയ്യപ്പെടാത്ത ചൈനീസ് താരം ഷിയു വാംഗ് അട്ടിമറിച്ചു.
പുരുഷ വിഭാഗം സിംഗിൾസിൽ ഒന്നാം റാങ്കുകാരൻ ഡാനിൽ മെദ്‌വദേവ് രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ ആർതർ റിൻഡെർനേഷിനെ 6-2,7-5,6-3ന് തോൽപ്പിച്ച് മൂന്നാം റൗണ്ടിലേക്ക് കടന്നു. ബ്രിട്ടന്റെ ആൻഡി മുറെ,ആസ്ട്രേലിയയുടെ നിക്ക് കിർഗിയോസ് എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |