കാസർകോട്: ജില്ലയിലെ കൊറഗ വിഭാഗത്തിനായി പട്ടികവർഗ വികസന വകുപ്പ് സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ അദ്ധ്യക്ഷതയിൽ ഉടൻ ചേരും. തദ്ദേശ സ്വയംഭരണ വകുപ്പ് എ.ഡി.പി, ഡി.എഫ്.ഒ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ് ഓഫീസർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും.
കൊറഗ വിഭാഗത്തിനായി കൃഷി ചെയ്യാനുള്ള സൗകര്യങ്ങളും കാർഷിക സംബന്ധമായി നേരിടുന്ന പ്രശ്നങ്ങളും, ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വികസന പദ്ധതികളും കൊറഗ വിഭാഗത്തിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കും. എല്ലാ വിഭാഗത്തിനെയും യോജിപ്പിച്ച് സംയോജിത പദ്ധതിയായി അതിവേഗം ഈ മേഖലയിലുള്ളവരുടെ സാമൂഹ്യപുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എം. മല്ലിക പറഞ്ഞു. ജില്ലയിൽ ആകെ 575 പേരാണ് കൊറഗ വിഭാഗത്തിലുള്ളത്.
കുടുംബത്തിൽ ഒരാൾക്ക് ജോലി
കൊറഗ വിഭാഗത്തിൽ വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി ജോലി നൽകും. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കും. വീടിന്റെ അറ്റകുറ്റ പണികളും, വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും അടിയ പണിയ പാക്കേജിൽ ഉൾപ്പെടുത്തി പട്ടിക വർഗ വികസന വകുപ്പ് നടപ്പിലാക്കും. കുടംബശ്രീയുമായി യോജിച്ചും വിവിധ പദ്ധതികൾ കൊണ്ടുവരും. കുഞ്ചത്തൂരിലുള്ള കൊറഗ വിഭാഗത്തിന് ട്രൈബൽ റീസെറ്റിൽമെന്റ് ഡെവലപ്‌മെന്റ് മിഷൻ മുഖേന വിവിധ പദ്ധതികൾ നടപ്പിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |