കൊല്ലം: കൊല്ലം- തിരുമംഗലം പാതയിൽ കടമ്പാട്ടുകോണം മുതലുള്ള ഗ്രീൻഫീൽഡ് ഹൈവേയിൽ ഉൾപ്പെടാത്ത ചിന്നക്കട മുതൽ അണ്ടൂർപച്ച വരെയുള്ള ഭാഗത്തെ വികസനത്തിന് ഉടൻ ഭരണാനുമതി ലഭിക്കും. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പദ്ധതിക്ക് ഉടൻ ഭരണാനുമതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഭരണാനുമതി
കൊല്ലം - തിരുമംഗലം പാതയിൽ പുതിയ ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി വന്നതോടെ ഒഴിവാക്കപ്പെട്ട ചിന്നക്കട മുതൽ അണ്ടൂർപച്ച വരെയുള്ള ഭാഗത്തെ വികസനത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ പണം വകയിരുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി കിഫ്ബി പദ്ധതികളുടെ നിർവഹണ ചുമതലയുള്ള കെ.ആർ.എഫ്.ബി പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമുണ്ടായത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഭരണാനുമതി നൽകികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സൂചന.
നാല് വരിപ്പാതയ്ക്ക് സാദ്ധ്യത
ഭരണാനുമതി ലഭിച്ചാൽ പൊതുമരാമത്ത് ഡിസൈൻവിഭാഗം ഗതാഗത സാന്ദ്രത സംബന്ധിച്ചുള്ള പഠനത്തിന് ടെണ്ടർ ക്ഷണിക്കും. 20 വർഷം മുന്നിൽ കണ്ടുള്ള ഗതാഗത സാന്ദ്രത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസൈനും അലൈൻമെന്റും തയ്യാറാക്കും. കൊല്ലം- തിരുമംഗലം പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ നാല് വരിപ്പാതയ്ക്കാണ് സാദ്ധ്യത. തുടർന്ന് പുതിയ അലൈൻമെന്റ് അടിസ്ഥാനമാക്കി സ്ഥലമേറ്റെടുപ്പിലേക്ക് കടക്കും. നിലവിൽ വീതിക്കുറവ് കാരണം ദേശീയപാത എന്ന പേരിന് തന്നെ നാണക്കേടാണ് കൊല്ലം- തിരുമംഗലം പാത. ഗതാഗത കുരുക്കിന് പുറമേ ഈ പാതയിൽ അപകടങ്ങളും പതിവാണ്.
45 മീറ്റർ വീതിയിൽ വികസിപ്പിക്കണം
ദേശീയപാതയാണെങ്കിലും ക്യാരേജ് വേ ഏഴ് മീറ്റർ വീതിയിൽ മാത്രമാണ്. റോഡ് വക്കിലെ അനധികൃത പാർക്കിംഗ്, കൈയേറ്റങ്ങൾ, റെയിൽവേക്രോസുകൾ കടക്കാനുള്ള വാഹനങ്ങളുടെ നീണ്ടനിര എന്നിവയും പ്രശ്നം സൃഷ്ടിക്കുന്നു. ദേശീയപാത വകുപ്പിന്റെ നാല് വർഷം മുൻപുള്ള കണക്ക് പ്രകാരം പതിനായിരത്തിലധികം വാഹനങ്ങൾ ഒരുദിവസം ഈ പാതയിലൂടെ കടന്നുപോകുന്നു. ഇപ്പോൾ ഇരട്ടി അയിട്ടുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുറഞ്ഞത് 45 മീറ്റർ വീതിയിൽ വികസിപ്പിച്ചാലെ വരുന്ന രണ്ട് പതിറ്റാണ്ട് കാലമെങ്കിലും സുഗമമായ ഗതാഗതം സാദ്ധ്യമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |