SignIn
Kerala Kaumudi Online
Friday, 26 April 2024 3.42 PM IST

ഇഞ്ചോടിഞ്ചിൽ ഇടറി ഇന്ത്യ, പാകിസ്ഥാന് അഞ്ചുവിക്കറ്റിന്റെ ജയം

india-cricket

ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ആദ്യ റൗണ്ടിൽ പാകിസ്ഥാനെതിരെ നേടിയിരുന്ന അഞ്ചുവിക്കറ്റിന്റെ തകർപ്പൻ വിജയം ആവർത്തിക്കാനാവാതെ ഇന്ത്യ. ഇന്നലെ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട സൂപ്പർ ഫോർ റൗണ്ട് മത്സരത്തിൽ ഒരു പന്ത് ശേഷിക്കേ അഞ്ചുവിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാൻ നേടിയത്. എന്നാൽ സൂപ്പർ ഫോറിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയാൽ വീണ്ടുമൊരു ഇന്ത്യ -പാക് പോരാട്ടത്തിന് വഴിയൊരുങ്ങാൻ സാദ്ധ്യതയുണ്ട്.

പാകിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 181 റൺസടിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ മുൻ നായകൻ വിരാട് കൊഹ്‌ലിയുടെയും (60),നായകൻ രോഹിത് ശർമ്മയുടെയും (28),ഉപനായകൻ കെ.എൽ രാഹുലിന്റെയും (28) പോരാട്ടമാണ് ഇന്ത്യയെ ഈ സ്കോറിലെത്തിച്ചത്. മറുപടിക്കിറങ്ങിയ പാകിസ്ഥാനുവേണ്ടി 51 പന്തുകളിൽ 71 റൺസടിച്ച മുഹമ്മദ് റിസ്‌വാനും 20 പന്തുകളിൽ 42 റൺസടിച്ച മുഹമ്മദ് നവാസും ചേർന്നാണ് വിജയത്തിന് അടിത്തറയിട്ടത്. നവാസാണ് മാൻ ഒഫ് ദമാച്ച്.

പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. ആവേഷ് ഖാന് പകരം സ്പിന്നർ രവി ബിഷ്ണോയ്‌യും കളത്തിലിറങ്ങി. ദിനേഷ് കാർത്തികിന് പകരം റിഷഭ് പന്താണ് ഇന്നലെയും കളത്തിലിറങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗിൽ രോഹിതും കെ.എൽ രാഹുലും ചേർന്ന് തകർത്തടിക്കുകയായിരുന്നു. ആദ്യ അഞ്ചോവറിൽ 54 റൺസടിച്ച സഖ്യം ആറാം ഓവറിന്റെ ആദ്യ പന്തിലാണ് തകർന്നത്. 16 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 28 റൺസടിച്ച രോഹിതിനെ ഖുഷ്ദിൽ ഖാന്റെ കയ്യിലെത്തിച്ച് ഹാരിസ് റൗഫാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേകിയത്. അടുത്ത ഓവറിന്റെ ആദ്യ പന്തിൽ കെ.എൽ രാഹുലിനെ ഷദാബ് ഖാൻ നവാസിന്റെ കയ്യിലെത്തിച്ചതോടെ ഇന്ത്യ 62/2 എന്ന നിലയിലായി. 20 പന്തുകൾ നേരിട്ട രാഹുൽ ഒരു ഫോറും രണ്ട് സിക്സും പായിച്ചിരുന്നു.

തുടർന്ന് മികച്ച ഫോമിലുള്ള വിരാട് കൊഹ്‌ലി ഒരറ്റത്ത് മികച്ച ഷോട്ടുകളിലൂടെ റൺസ് ഉയർത്താനുള്ള ശ്രമം തുടരവേ സൂര്യകുമാർ യാദവ് (13),റിഷഭ് പന്ത് (14), ഹാർദിക് പാണ്ഡ്യ (0) എന്നിവർ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയിരുന്ന സൂര്യകുമാറിനെ നവാസ് ആസിഫ് അലിയുടെ കയ്യിലെത്തിച്ചപ്പോൾ റിഷഭ് ഷദാബിന്റെ പന്തിൽ ആസിഫലിക്ക് തന്നെ പിടിനൽകുകയായിരുന്നു.ഇതോടെ ഇന്ത്യ 131/5 എന്ന നിലയിലായി.

തുടർന്നിറങ്ങിയ ദീപക് ഹൂഡയെ (16)കൂട്ടുനിറുത്തി കൊഹ്‌ലി അർദ്ധസെഞ്ച്വറിയിലേക്ക് കുതിച്ചു. 19-ാം ഓവറിൽ ടീം സ്കോർ 168ലെത്തിയപ്പോഴാണ് ഹൂഡ നസീം ഷായ്ക്ക് കീഴടങ്ങിയത്. 44 പന്തുകളിൽ നാലുഫോറുകളും ഒരു സിക്സും പായിച്ച വിരാട് കൊഹ്‌ലി അവസാന ഓവറിൽ റൺഒൗട്ടാവുകയായിരുന്നു. നേരിട്ട രണ്ട് പന്തുകളും ബൗണ്ടറി പായിച്ച രവി ബിഷ്ണോയ് എട്ടു റൺസുമായി പുറത്താവാതെ നിന്നു.

പാകിസ്ഥാനുവേണ്ടി ഷദാബ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നസീം ഷാ,നവാസ്,ഹസ്നൈൻ,ഹാരിസ് റൗഫ് എന്നിവർ ഓരോവിക്കറ്റ് നേടി.

മറുപടിക്കിറങ്ങിയ പാകിസ്ഥാന് നാലാം ഓവറിൽ നായകൻ ബാബർ അസമിനെ (14) നഷ്ടമായി. 10 പന്തുകളിൽ രണ്ട് ബൗണ്ടറികൾ പായിച്ചിരുന്ന ബാബറിനെ രവി ബിഷ്ണോയ്‌യുടെ പന്തിൽ മിഡ് വിക്കറ്റിൽ രോഹിത് പിടികൂടുകയായിരുന്നു. തുടർന്നിറങ്ങിയ ഫഖാർ സമാൻ 18 പന്തുകളിൽ 15 റൺസ് നേടി ഒൻപതാം ഓവറിൽ പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ഒരുമിച്ച മുഹമ്മദ് റിസ്‌വാനും മുഹമ്മദ് നവാസും ചേർന്ന് പാക് പ്രതീക്ഷകൾക്ക് വീണ്ടും തിളക്കമേകി. 15 ഓവറുകൾ പിന്നിടുമ്പോൾ പാകിസ്ഥാൻ 135/2 എന്ന നിലയിലായിരുന്നു.

ബാറ്റിംഗ് നിരയിൽസ്ഥാനക്കയറ്റം കിട്ടിയെത്തിയ നവാസ് വന്നപാടെ വീശിത്തുടങ്ങിയതാണ് ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തിയത്. 20 പന്തുകളിൽ ആറുഫോറും രണ്ട് സിക്സുമടക്കം 42 റൺസ് നേടിയിരുന്ന നവാസിനെ 16-ാം ഓവറിൽ ഭുവനേശ്വർ പുറത്താക്കിയത് ഇന്ത്യയ്ക്ക് വീണ്ടാം ആവേശം പകർന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ ആൾറൗണ്ട് പ്രകടനത്തിലൂടെ മാൻ ഒഫ് ദ മാച്ചായിരുന്ന ഹാർദിക് പാണ്ഡ്യയാണ് ശരിക്കും തല്ലുകൊണ്ടത്. നാലോവറിൽ 44 റൺസ് വഴങ്ങിയിരുന്ന ഹാർദിക് പക്ഷേ തന്റെ അവസാന ഓവറിൽ റിസ്‌വാനെ സൂര്യകുമാർ യാദവിന്റെ കയ്യിലെത്തിച്ചത് ആശ്വാസമായി. ഇതോടെ അവസാന മൂന്നോവറിൽ പാകിസ്ഥാന് ജയിക്കാൻ 34 റൺസ് വേണമെന്നായി.

അടുത്തഓവറിൽ രവി ബിഷ്ണോയ്‌യുടെ ബൗളിംഗിൽ അസിഫ് അലിയു‌ടെ സിംപിൾ ക്യാച്ച് അർഷ്ദീപ് നിലത്തിട്ടത് നിരാശയായി. ഭുവനേശ്വർ എറിഞ്ഞ 19-ാം ഓവറിൽ ഒരു സിക്സും രണ്ട് ഫോറുമടക്കം 19 റൺസ് വഴങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ തകർന്നുതുടങ്ങി. എന്നാൽ ഏഴ് റൺസ് വേണ്ടിയിരുന്ന അവസാന ഓവറിന്റെ നാലാം പന്തിൽ അസിഫ് അലിയെ ഒൗട്ടാക്കി അർഷ്ദീപ് രണ്ട് പന്തിൽ രണ്ട് എന്ന സ്ഥിതിയാക്കിയെങ്കിലും ഇഫ്തിഖർ അഞ്ചാം പന്തിൽ ഡബിൾ നേടി പാക് വിജയാരവമുയർത്തി.

ഇന്ത്യയ്ക്ക് തിരിച്ചടിയായത്

1. ടോസ് നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ പന്തിന്റെ മേലുള്ള നിയന്ത്രണം നിലനിറുത്തുക മഞ്ഞുവീഴ്ച കാരണം ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയായി.

2.പാകിസ്ഥാനെതിരെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം നൽകിയത് ഹാർദിക് പാണ്ഡ്യയു‌െ ആൾറൗണ്ട് മികവാണെങ്കിൽ ഇന്നലെ ഇന്ത്യയു‌ടെ തോൽവിക്ക് വഴിയൊരുക്കിയത് ഹാർദിക് ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ പരാജയപ്പെട്ടതാണ്. ബാറ്റിംഗിൽ റണ്ണെടുക്കാതെ പുറത്തായ ഹാർദിക് ബൗളിംഗിൽ നാലോവറിൽ വിട്ടുകൊടുത്തത് 44 റൺസാണ്.

3. ഹാർദിക്കിനൊപ്പം സൂര്യകുമാർ യാദവ്,റിഷഭ് പന്ത് എന്നിവർക്കും ബാറ്റിംഗിൽ തിളങ്ങാൻ കഴിയാതെ പോയത് ഇന്ത്യൻ ടീം ടോട്ടലിനെ ബാധിച്ചു.25 റൺസ് കൂടിയെങ്കിലും ഇന്ത്യ നേടേണ്ടിയിരുന്നു.

4. മദ്ധ്യ ഓവറുകളിൽ വിരാടിന് പിന്തുണ നൽകാൻ ആളില്ലാതെ പോയത് ഇന്ത്യൻ ബഏസ്കോറിംഗിനെ സാരമായി ബാധിച്ചു.

5. രണ്ടാം വിക്കറ്റ് നഷ്ടമായപ്പോൾ പിഞ്ച് ഹിറ്ററുടെ റോളിലേക്ക് മുഹമ്മദ് നവാസിനെ ഇറക്കാനുള്ള പാകിസ്ഥാന്റെ തീരുമാനമാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്.

സൂപ്പർ ഫോറിൽ ഇനി

ഇന്ത്യ നാളെ ശ്രീലങ്കയെയും വ്യാഴാഴ്ച അഫ്ഗാനെയും നേരിടും. ഈ രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യ ഫൈനലിലെത്താൻ സാദ്ധ്യതയുണ്ട് .

പാകിസ്ഥാൻ ബുധനാഴ്ച അഫ്ഗാനെയും വെള്ളിയാഴ്ച ലങ്കയെയും നേരിടും. രണ്ടിൽ ഏതെങ്കിലും ഒരു കളി ജയിച്ചാൽ ഫൈനൽ സാദ്ധ്യത.

സൂപ്പർ ഫോർ ടേബിൾ

(ടീം,കളി,ജയം,തോൽവി,പോയിന്റ് ക്രമത്തിൽ )

ശ്രീലങ്ക 1-1-0-2

പാകിസ്ഥാൻ 1-1-0-2

ഇന്ത്യ 1-0-1-0

അഫ്ഗാൻ 1-0-1-0

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.