SignIn
Kerala Kaumudi Online
Friday, 26 April 2024 2.41 PM IST

ലിസോ ഋഷിയോ ? പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്നറിയാം  വിജയം ഉറപ്പിച്ച് ലിസ് ട്രസ്

uk

ലണ്ടൻ : ബ്രിട്ടണിൽ ബോറിസ് ജോൺസന്റെ പിൻഗാമിയായി അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാകാണോ അതോ ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ആണോ തിരഞ്ഞെടുക്കപ്പെടുക എന്ന് ഇന്ന് അറിയാം. ഓഗസ്റ്റ് ആദ്യം മുതൽ സെപ്റ്റംബർ 2 വരെ 1,​70,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ പോസ്റ്റൽ/ ഓൺലൈൻ ബാലറ്റിന്റെ ഫലം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 മണിയ്ക്ക് പ്രഖ്യാപിക്കും. വിജയി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുകയും ചെയ്യും.

വേനലവധിയ്ക്ക് ജൂലായ് 21ന് പിരിഞ്ഞ ബ്രിട്ടീഷ് പാർലമെന്റ് ഇന്ന് ചേരും. പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നതോടെ ബോറിസ് ജോൺസൺ നാളെ ഔദ്യോഗികമായി പ്രധാനമന്ത്രി പദം ഒഴിയും. ഇതിനായി സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കാസിലിൽ കഴിയുന്ന എലിസബത്ത് രാജ്ഞിയെ നാളെ ബോറിസ് കാണും.

വിജയിയും രാജ്ഞിയെ സന്ദർശിച്ച് സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിക്കും. ഇതാദ്യമായാണ് ബക്കിംഗ്‌ഹാം പാലസിന് പുറത്ത് രാജ്ഞി ഒരു പ്രധാനമന്ത്രിയുടെ രാജി സ്വീകരിക്കുകയും പുതിയ പ്രധാനമന്ത്രിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാനും പോകുന്നത്. പ്രായാധിക്യം മൂലമുള്ള അവശതകൾ നേരിടുന്നതിനാലാണ് രാജ്ഞി ബാൽമോറലിൽ തുടരുന്നത്. രാജ്ഞിയെ കണ്ട് തിരികെ ലണ്ടനിലെത്തുന്ന ബോറിസും നിയുക്ത പ്രധാനമന്ത്രിയും ചേർന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

 ലിസിന് സാദ്ധ്യത

അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസിനെ ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് അനുകൂലികൾ. എം.പിമാർക്കിടെയിൽ ഋഷിയ്ക്കായിരുന്നു പിന്തുണയെങ്കിലും പാർട്ടി അംഗങ്ങൾക്കിടെയിൽ സ്വീകാര്യത ലിസിനാണ്. ലിസിന് 59 ശതമാനം വോട്ടും ഋഷിയ്ക്ക് 32 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം.

ലിസ് വിജയിച്ചാൽ മാർഗ്രറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ വനിതയാകും. ഋഷി ജയിച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന നേട്ടം സ്വന്തമാക്കാം. ബോറിസ് ജോൺസന്റെ രാജിയിലേക്ക് ഋഷി കാരണമായെന്നും ബോറിസിനെ ഋഷി പിന്നിൽ നിന്ന് കുത്തിയെന്നുമാണ് ഒരു വിഭാഗം പാർട്ടി അംഗങ്ങളുടെ ആരോപണം.

നിരവധി പേർ ഇപ്പോഴും ബോറിസിനെ പിന്തുണയ്ക്കുന്നതായും ഋഷിയെ മുതിർന്ന രാഷ്ട്രീയ നേതാവാക്കി മാറ്റിയത് ബോറിസാണെന്നും സംവാദത്തിനിടെ ചോദ്യങ്ങൾ ഉയർന്നിരുന്നെങ്കിലും ആരോപണങ്ങൾ നിഷേധിച്ച ഋഷി സാമ്പത്തിക നയത്തിലെ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് താൻ രാജിവച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

പാർട്ടിഗേറ്റ് ഉൾപ്പെടെയുള്ള തുടർച്ചയായ വിവാദങ്ങൾക്ക് പിന്നാലെ ബോറിസിന്റെ ഭരണത്തിൽ അതൃപ്തിയറിയിച്ചാണ് ഏറെ ജനപ്രീതിയുണ്ടായിരുന്ന ധനമന്ത്രി ഋഷിയും ആരോഗ്യ മന്ത്രി സാജിദ് ജാവിദും ജൂലായ് 5ന് രാജിവച്ചത്. പിന്നാലെ മന്ത്രിമാർ അടക്കം 60ഓളം എം.പിമാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചതോടെ സമ്മർദ്ദത്തിലായ ബോറിസ് ജൂലായ് 7ന് കൺസർവേറ്റീവ് പാർട്ടി നേതാവ്, പ്രധാനമന്ത്രി പദവികൾ ഒഴിയുന്നതായി പ്രഖ്യാപിച്ചു. അതേ സമയം,​ ബോറിസ് അനുഭാവിയായ ലിസ് ട്രസ് മന്ത്രിസഭയിൽ തുടർന്നിരുന്നു. ഓഗസ്റ്റിൽ പാർട്ടി പ്രവർത്തകർക്കിടെയിലെ 12 സംവാദങ്ങളിലാണ് ഋഷിയും ലിസും പങ്കെടുത്തത്. പുതിയ പ്രധാനമന്ത്രിയ്ക്ക് 2025 ആദ്യം നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് വരെ അധികാരത്തിൽ തുടരാം.

പ്രധാനമന്ത്രിയായാൽ നികുതി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച ലിസ് ട്രസ് ഒരാഴ്യ്ക്കുള്ളിൽ തന്നെ ഊർജ നിരക്ക് കുതിച്ചുയരുന്നതിന് പരിഹാരം കാണുമെന്നും ഊർജ വിതരണം കൂട്ടുമെന്നും വാഗ്ദ്ധാനം ചെയ്തു. രാജ്യത്തെ വിലക്കയറ്റം തടയുമെന്നാണ് ഋഷിയുടെ ഉറപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.