പയ്യന്നൂർ: കരിവെള്ളൂർ കൂക്കാനത്ത് ഭർത്തൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ മാനസികവും ശാരീരികവുമായ പീഡനമുണ്ടെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. പയ്യന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കെ. നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു. രാമചന്ദ്രന്റേയും സുഗതയുടേയും മകൾ കെ.പി. സൂര്യ (24) യാണ് ഭർത്തൃഗൃഹത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചൊവ്വാഴ്ച വൈകിട്ട് പെരുവാമ്പയിലെ സൂര്യയുടെ വീട്ടിലെത്തി മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴിയെടുത്തു.
സൂര്യ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബന്ധുക്കൾക്ക് മൊബെൽ ഫോൺ വഴി സൂര്യ അയച്ച സന്ദേശങ്ങൾ പൊലീസ്, സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കിയതായാണ് വിവരം. കേസിൽ നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ
അവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദൻ പറഞ്ഞു.
2021 ജനുവരി 9 നാണ് രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. ഒമ്പതു മാസം പ്രായമുള്ള ആൺകുട്ടിയുണ്ട്.
ഭർത്തൃവീട്ടിൽ ഭർത്താവും അമ്മയും മാത്രമാണുള്ളത്. ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ വീട്ടിലെ കോണി പടിക്കരികിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനമാണ് സൂര്യയുടെ മരണത്തിന് കാരണമെന്ന് ഇളയച്ഛൻ ബാലകൃഷ്ണൻ പയ്യന്നൂർ പൊലീസിൽ നല്കിയ പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞപ്പോൾ തന്നെ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായും അതെല്ലാം പറഞ്ഞുതീർത്തിരുന്നതായും യുവതിയുടെ വീട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |