കോട്ടയം . കൊവിഡ് മങ്ങലേൽപ്പിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനസ് നിറഞ്ഞ് ഓണം ആഘോഷിക്കാൻ മലയാളി ഒരുങ്ങിക്കഴിഞ്ഞു. പച്ചക്കറിചന്തകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും വഴിയോരക്കടകളിലും കച്ചവടം പൊടിപൊടിക്കുകയാണ്. തിരുവോണദിവസം ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവില്പനയില്ലാത്തതിനാൽ മദ്യം വാങ്ങാൻ ഇന്നലെ വൻതിരക്കായിരുന്നു. തിരുവോണത്തിന് സദ്യവട്ടത്തിനുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടിയെടുക്കാനുമുള്ള അവസാന ദിനമായ ഇന്നലെ രാവിലെ മുതൽ കോട്ടയം നഗരത്തിൽ തിരക്കേറി. വില കുത്തനെ ഉയർന്നെങ്കിലും സദ്യ ഒരുക്കാൻ കാൽ കിലോയും അരക്കിലോയുമൊക്കെയായി പച്ചക്കറി വാങ്ങി പലരും സ്ഥലം കാലിയാക്കി. ഉച്ചയ്ക്ക് മഴയെത്തിയെങ്കിലും ഓണപ്പൊലിമയെ അത് ബാധിച്ചില്ല. സ്വർണക്കടകളിലും ഗൃഹോപകരണ വില്പന കേന്ദ്രങ്ങളിലും വൻ തിരക്കായിരുന്നു. ഓണക്കാലത്ത് പല പുതിയ കടകളും നഗരത്തിൽ തുറന്നു. ഹോട്ടലുകളിൽ ഓണസദ്യ ബുക്കിംഗും പൂർത്തിയായി. ട്രാസ്പോർട്ട് ബസ് സ്റ്റാൻഡിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ കുരുക്കൊഴിവാക്കാൻ കൂടുതൽ പൊലീസുകാരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |