സി.പി.എം മഹിളാ സംഘടന സുപ്രീം കോടതിയിൽ
ന്യൂഡൽഹി:പങ്കാളിയുടെ അനുമതി ഇല്ലാത്ത ഏത് ലൈംഗിക വേഴ്‌ചയും ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി, ഭർത്തൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചു.
ബലാത്സംഗത്തിനെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് ഭർത്തൃ ബലാത്സംഗത്തിന് നൽകുന്ന ഇളവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഭർത്തൃ ബലാത്സംഗം ക്രിമിനൽ കുറ്റമാണോയെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഭിന്ന വിധിക്കെതിരെയാണ് ഹർജി. ഭർത്തൃ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറും അല്ലെന്ന് ജസ്റ്റിസ് സി. ഹരിശങ്കറും വിധിച്ചിരുന്നു. ഭർത്തൃ ബലാത്സംഗങ്ങൾക്ക് നൽകുന്ന ഇളവ് ഭരണഘടനയുടെ 14, 15, 19(1)(എ), 21 വകുപ്പുകളുടെ ലംഘനമാണെന്നാണ് ഹർജിയിലെ വാദം. ബലാത്സംഗം തടയുന്ന നിയമത്തിൽ വിവാഹിതയെന്നും അവിവാഹിതയെന്നും വേർതിരിച്ചിട്ടില്ല. അതിനാൽ ഏത് ബലാത്സംഗവും ക്രിമിനൽ കുറ്റമാക്കണം.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച വിധിയിൽ വനിതകളുടെ തുല്യ പങ്കാളിത്തത്തെ കുറിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പരാമർശിക്കുന്നതും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടമല്ലാത്ത ലൈംഗിക ബന്ധം നിരസിക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |