ഉലാൻബാതർ : മംഗോളിയ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് വെള്ളക്കുതിരയെ സമ്മാനമായി നൽകി മംഗോളിയൻ പ്രസിഡന്റ് ഉഖ്നാഗിൻ ഖുരേൽസുഖ്. മംഗോളിയയിൽ സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രിയാണ് രാജനാഥ് സിംഗ്.
' തേജസ് " എന്നാണ് രാജ്‌നാഥ് സിംഗ് കുതിരയ്ക്ക് പേരിട്ടിരിക്കുന്നത്. മംഗോളിയയ്ക്ക് നന്ദിയറിയിച്ച അദ്ദേഹം കുതിരയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗോളിയ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് അന്നത്തെ ഭരണകൂടം ബ്രൗൺ നിറത്തിലെ ഒരു റേസിംഗ് കുതിരയെ സമ്മാനമായി നൽകിയിരുന്നു. തിങ്കളാഴ്ച തുടങ്ങിയ മംഗോളിയ സന്ദർശനം പൂർത്തിയാക്കി രാജ്‌നാഥ് സിംഗ് ഇന്നലെ ജപ്പാനിലെ ടോക്കിയോയിലെത്തി.
ഇന്ത്യ - ജപ്പാൻ 2+2 ചർച്ചയുടെ ഭാഗമായാണ് അദ്ദേഹം ടോക്കിയോയിലെത്തിയത്. ഇന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ന് നടക്കുന്ന 2+2 ചർച്ചയിൽ രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സംയുക്തമായി പങ്കെടുക്കും. ജാപ്പനീസ് പ്രതിരോധ മന്ത്രി യാസുകാസു ഹമാദയും വിദേശകാര്യ മന്ത്രി യോഷിമസ ഹയാഷിയും ചർച്ചയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |