ഒഴിവുസമയങ്ങളിൽ ദിവാസ്വപ്നം കാണാനാണ് അവൾ ഇഷ്ടപ്പെട്ടിരുന്നത്. സർവ്വസ്വാതന്ത്ര്യവുമുള്ള ആ സ്വപ്നലോകത്ത് ഇഷ്ടമുള്ള വേഷമണിഞ്ഞ് ഇഷ്ടമുള്ളയിടത്ത് എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. ആരുമായും സൗഹൃദം കൂടാം എന്തും പറയാം, എന്തും പ്രവർത്തിക്കാം. മറ്റുള്ളവരും ഇത്തരത്തിൽ സ്വപ്നങ്ങളിൽ മുഴുകാറുണ്ടോ എന്നവൾ ചിന്തിക്കുമായിരുന്നു. തന്റെ സ്വകാര്യലോകത്തെക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കാൻ അവളൊട്ടും ഇഷ്ടപ്പെട്ടില്ല.
തന്റെ വീട്ടിനു പിറകിലുള്ള വെളിമ്പ്രദേശത്ത് വന്നിറങ്ങുന്ന യാനത്തിൽ സുന്ദരനായ അന്യലോക യുവാവുമായി ഭൂമിയോട് വിടപറയുന്നതായി ഇപ്പോൾ ഇടയ്ക്കിടെ അവൾ സ്വപ്നം കാണുന്നു. യുവാവിന്റെ മുഖം സങ്കല്പ്പിക്കുക എന്നത് രസകരമായിരുന്നു. അവൾക്കറിയാവുന്ന ചെറുപ്പക്കാരുടെ മുഖത്തേക്കാൾ നല്ലതായിരുന്നു ആ മുഖം.ബഹിരാകാശയാനത്തിന്റെ വാതിൽ തുറന്നിറങ്ങിവരുന്ന യുവാവിന്റെ മുഖം അതിനുള്ളിൽ നിന്നുള്ള വെളിച്ചത്തിൽ ശോഭയേറിയിരുന്നു.
സായാഹ്നങ്ങളിൽ തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവളുടെ കഴുത്തു വേദനിച്ചുതുടങ്ങി. ഈ നക്ഷത്രങ്ങളിൽ ഏതാണ് തന്നെ ക്ഷണിക്കുന്നത് എന്നവൾ തിരഞ്ഞു.
കുളിക്കുന്ന സമയത്തും, ആഹാരം കഴിക്കുന്ന വേളയിലും , യാത്രചെയ്യുമ്പോഴും, ഓഫീസിലെ കസേരയിലും അവൾ പരിസരം മറന്ന് സ്വപ്നത്തിലെ യുവാവുമായി സല്ലപിക്കുന്നതായി ദിവാസ്വപ്നം കണ്ടു. പെൺകുട്ടിയിൽ കാണപ്പെട്ട മാറ്റം മറ്റുള്ളവർ ശ്രദ്ധിച്ചുതുടങ്ങി.
ഞായാറാഴ്ച്ച രാവിലെ കാറിൽ വന്നിറങ്ങിയ സംഘത്തിലെ ചെറുപ്പക്കാരൻ സുമുഖനായിരുന്നു.
' എന്റെ സങ്കല്പത്തിലെ പങ്കാളിയല്ല നിങ്ങൾ, ക്ഷമിക്കൂ" .തന്റെ അനിഷ്ടം അവൾ ആ ചെറുപ്പക്കാരനോട് തുറന്നുപറഞ്ഞു. പെട്ടെന്ന് പോകാനൊരുങ്ങിയ ആ ചെറുപ്പക്കാരന്റെ പെരുമാറ്റം കണ്ട് അവളുടെ വീട്ടുകാർ അമ്പരന്നു.
പെൺകുട്ടിയുടെ പ്രത്യേക സ്വഭാവത്തിന്റെ കാരണമറിയാൻ വീട്ടുകാർ ശ്രമം തുടങ്ങി. പക്ഷെ അവളുടെ മനസ്സറിയാൻ അവർക്കു കഴിയാത്തതിനാൽ ജ്യോതിഷിയായ വിഷ്ണുമംഗലത്തെ സമീപിച്ചു.
' അവൾക്ക് ബാധകൂടിയിരിക്ക്ണൂ. ഭഗവതിക്ഷേത്രത്തിൽ പുലർച്ചെയ്ക്കു ഭജനയിരിക്കണം. നല്ലവണ്ണം പ്രാർഥിച്ചുകൊള്ളൂ, എല്ലാവരും".വിഷ്ണുമംഗലം പറഞ്ഞാൽ അച്ചട്ടാണ്. പ്രതിവിധി ചെയ്താൽ ഫലം നിശ്ചയം.
ഭജനയ്ക്കിരിക്കണം എന്നവളോട് വീട്ടുകാർ സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ അവൾ വഴങ്ങി. എല്ലാ ദിവസവും പുലർച്ചയ്ക്ക് മാതാപിതാക്കളുമൊത്ത് ആ പെൺകുട്ടി ക്ഷേത്രനടയിൽ ഭജനയ്ക്കിരുന്നു. വീട്ടിലെത്തുമ്പോൾ അവൾ വീണ്ടും തന്റെ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി. രാത്രിയിൽ കിനാവുകണ്ടു ക്ഷീണിച്ച് അവൾ ഉറങ്ങും. ഭജന നാല്പത്തിയൊന്നു ദിവസം കഴിഞ്ഞു.
എങ്ങനെ തുടർച്ചയായി അവൾ ഭജനയിരുന്നു എന്ന് അവളുടെ അമ്മയ്ക്ക് സംശയം തോന്നിയിരുന്നു. അവളുടെ മുഖകാന്തി വർദ്ധിച്ചതും ആഹാരം പതിവിൽ കൂടുതൽ കഴിക്കുന്നതും അവളുടെ മാതാവ് ശ്രദ്ധിച്ചു.
' നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ"
തനിക്കെന്തു കുഴപ്പം എന്ന് അവൾ ആലോചിച്ചു.
'ഡോക്ടറിനെ ഒന്നു കാണിച്ചാലോ"
' എന്തിന് ,അവൾക്ക് പനിയൊന്നുമില്ലല്ലോ"
തന്റെ ആധിക്കുപിന്നിലെ കാരണം തുറന്നുപറയാൻ പെൺകുട്ടിയുടെ മാതാവ് ധൈര്യപ്പെട്ടില്ല.
' പേടിക്കാനൊന്നുമില്ല, മൂന്നുമാസമായി"
എന്ന് ഡോക്ടർ പറഞ്ഞത് ബോംബുപോലെ അവർക്കിടയിൽ പതിച്ചു.
അന്നത്തെ രാത്രി പതിവിലും തെളിഞ്ഞതായിരുന്നു. ആകാശമാകെ നക്ഷത്രങ്ങൾ. പാതിരാത്രി കഴിഞ്ഞവേളയിൽ അവളുടെ വീട്ടിനു പിറകിൽ അന്നുവരെ കാണാത്തതരം വെളിച്ചം പരന്നു. ആ വെളിച്ചത്തെ പിന്തുടർന്ന് പെൺകുട്ടി പതിയെ കതകുതുറന്ന് പുറത്തേയ്ക്കിറങ്ങി.
പ്രഭാപൂരത്തിന്റെ നടുവിൽ അവൾ സ്വപ്നത്തിൽ കണ്ട യാനം. അതിന്റെ വാതിൽ പതിയെ തുറന്ന് അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ പടികളിറങ്ങി വന്നു. അവൾക്ക് ശബ്ദിക്കാനായില്ല. അയാൾ അവളുടെ അടുത്തുവന്നു നിന്നു. നല്ല ഉയരമുള്ള ബലി ഷ്ഠമായ ആകാരം.
'അവനി, നമുക്കു പോകാം"
അവളുടെ മറുപടിക്കു കാത്തുനില്ക്കാതെ അയാൾ അവളെ ഇരുകൈകളും കൊണ്ട് കോരിയെടുത്ത് യാനത്തിലേയ്ക്ക് നടന്നു.
(കഥാകൃത്തിന്റെ ഫോൺ: 9847167946)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |